കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ എരുമേലിയിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വീതം സഹായം അനുവദിക്കാൻ സർക്കാർ തീരുമാനം. കോട്ടയം ജില്ലാ കളക്ടർ പികെ ജയശ്രീയാണ് എരുമേലിയിൽ നേരിട്ടെത്തി ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് തീരുമാനം.
സർക്കാരിന് നിലവിൽ അനുവദിക്കാവുന്ന പരമാവധി തുകയാണ് പത്ത് ലക്ഷമെന്ന് കളക്ടർ പറഞ്ഞു. ആദ്യ ഗഢുവായ അഞ്ച് ലക്ഷം രൂപ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് നാളെത്തന്നെ ട്രാൻസ്ഫർ ചെയ്യും. ബാക്കി അഞ്ച് ലക്ഷം രൂപ അനന്തരാവകാശികളെയുൾപ്പെടെ സ്ഥിരീകരിച്ച ശേഷം നൽകും. അതേസമയം അഞ്ച് ലക്ഷം രൂപ നൽകി പ്രതിഷേധം ശമിപ്പിക്കാനുളള സർക്കാരിന്റെ തട്ടിപ്പാണിതെന്ന് കളക്ടറുടെ വാർത്താസമ്മേളനത്തിനിടെ നാട്ടുകാർ ആരോപിച്ചു.
വനമേഖലയിൽ വെച്ചല്ലാതെ ജനവാസ മേഖലയിൽ വെച്ച് നടന്നതുകൊണ്ട് കൂടുതൽ സഹായം വേണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്ന് കളക്ടർ പറഞ്ഞു. ഇതിനായി കളക്ടറേറ്റിൽ നിന്ന് ശുപാർശ ചെയ്യുമെന്നും ജില്ലയുടെ ചുമതലയുളള മന്ത്രിയെയും എംഎൽഎയെയും ഇക്കാര്യം അറിയിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ആക്രമണം നടത്തിയ കാട്ടുപോത്ത് നിലവിൽ വനത്തിനുളളിലേക്ക് കയറി പോയെന്നാണ് ഫോറസ്റ്റുകാരുടെ നിഗമനമെന്ന് കളക്ടർ പറഞ്ഞു. അക്രമാസക്തമായ അവസ്ഥയിൽ വീണ്ടും ജനവാസ മേഖലയിലേക്ക് കടന്നുവന്നാൽ പോലീസിന് തിങ്കളാഴ്ച പത്ത് മണി വരെ വെടിവെച്ച് കൊല്ലാനുളള അനുമതി സിആർപിസി പ്രകാരം നൽകിയിട്ടുണ്ട്.
വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭയത്താൽ പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. റാന്നി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തിയതായി കളക്ടർ അറിയിച്ചു.
അതേസമയം കൊല്ലത്തും സമാനമായ രീതിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അഞ്ചൽ ഇടമുളയ്ക്കൽ കൊടിഞ്ഞാലിൽ സ്വദേശി സാമുവൽ വർഗീസ് ആണ് മരിച്ചത്. സാമുവലിന് സഹായം നൽകുന്നതിനെക്കുറിച്ച് അധികൃതർ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
Discussion about this post