തിരുവനന്തപുരം: കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി.അജിത് കുമാർ (50) ആണ് അറസ്റ്റിലായത്. അജിത് കുമാർ ഓടിച്ച ബസ് ഇടിച്ച് നാല് ദിവസം മാത്രം പ്രായമുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്.
മംഗലാപുരം പോലീസിന്റേതാണ് നടപടി. അപകടത്തിന് പിന്നാലെ അജിത് കുമാറിനെതിരെ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. ഇതിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അജിതിന്റെ ഡ്രൈവിംഗ് ലൈസൻസ് താത്കാലികമായി റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ ആണ് അജിത് കുമാർ.
സംഭവ സമയം അജിത് ബസ് അമിതവേഗതയിൽ ഓടിച്ചിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. ഇതേ തുടർന്നായിരുന്നു കേസ് എടുത്തത്. ബസിന് മറ്റ് സാങ്കേതിക തകരാറുണ്ടോയെന്ന് പരിശോധിച്ചിരുന്നു. ഇല്ലെന്ന് വ്യക്തമായതോടെയായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 18 ന് രാത്രി ദേശീയപാത പള്ളിപ്പറും താരമക്കുളം മുഴുത്തിരിയാവട്ടത്തെ വളവിൽവച്ചായിരുന്നു അപകടം സംഭവിച്ചത്. അതിമ വേഗതയിൽ എത്തിയ ബസ് എതിർദിശയിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഓട്ടോ ഡ്രൈവറും കല്ലമ്പലം സ്വദേശികളുമുൾപ്പെടെ ആറ് പേരാണ് സംഭവ സമയം ഓട്ടോയിൽ ഉണ്ടായിരുന്നത്.
Discussion about this post