ബംഗലൂരു: കർണാടകയിൽ മന്ത്രിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയാങ്ക് ഖാർഗെയും. എട്ട് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ഡീരവ സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ. എട്ട് പേരാണ് സത്യപ്രതിജ്ഞ ചെയ്യുകയെന്ന് മല്ലികാർജ്ജുൻ ഖാർഗെയും സ്ഥിരീകരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഖാർഗെ ബംഗലൂരുവിലേക്ക് തിരിക്കുകയും ചെയ്തു.
മുൻ ഉപമുഖ്യമന്ത്രി കൂടിയായ ജി. പരമേശ്വര, കെഎച്ച് മുനിയപ്പ, കെജെ ജോർജ്ജ്, എംബി പാട്ടീൽ, സതീഷ് ജർകിഹോളി, പ്രിയാങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരാകുകയെന്നാണ് വിവരം. സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും അടുപ്പക്കാരിൽ നിന്ന് 10 പേരെ വീതം മന്ത്രിമാരാക്കാനാണ് ധാരണയെന്നാണ് വിവരം. ആദ്യഘട്ടത്തിൽ മന്ത്രിമാരും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം പത്തംഗ മന്ത്രിസഭയാണ് അധികാരമേൽക്കുക. പിന്നീട് കൂടുതൽ ചർച്ചകൾക്ക് ശേഷം മന്ത്രിസഭ വിപുലീകരിക്കാനാണ് പദ്ധതി.
ബിജെപി ടിക്കറ്റ് ലഭിക്കാതെ കോൺഗ്രസിൽ ചേക്കേറിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പരാജയപ്പെട്ടെങ്കിലും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് കോൺഗ്രസ് സൂചന നൽകിയിരുന്നു. എന്നാൽ ഷെട്ടാറിനെ ഉൾപ്പെടെ ആദ്യഘട്ടത്തിൽ പരിഗണിച്ചിട്ടില്ല. ഷെട്ടാർ പരാജയപ്പെട്ടെങ്കിലും നിയമനിർമാണ കൗൺസിൽ അംഗമാക്കി മന്ത്രിസഭയിൽ ഉൾപ്പെടുത്താനായിരുന്നു നീക്കം. ഹുബ്ബളളി ധർവാഡ് സെൻട്രൽ സീറ്റിലായിരുന്നു ഷെട്ടാർ മത്സരിച്ച് പരാജയപ്പെട്ടത്.
കലബുർഗിയിലെ ചിറ്റാപ്പൂരിൽ നിന്നാണ് പ്രിയാങ്ക് ഇത്തവണ നിയമസഭയിലെത്തിയത്. സിദ്ധരാമയ്യ സർക്കാരിൻ മുൻപ് മന്ത്രിയായിരുന്നു പ്രിയാങ്ക്. മന്ത്രിമാരുടെ എണ്ണം പരമാവധി 30 ൽ ഒതുക്കണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസം ബംഗലൂരുവിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഡികെ ശിവകുമാറും സിദ്ധരാമയ്യയും വീണ്ടും ഡൽഹിയിലെത്തി മന്ത്രിമാരുടെ എണ്ണത്തിൽ ഉൾപ്പെടെ ഹൈക്കമാൻഡുമായി ചർച്ച നടത്തിയത്. മന്ത്രിസഭ സത്യപ്രതിജ്ഞ കഴിഞ്ഞാലും മന്ത്രിമാരാകാൻ കുപ്പായം തുന്നയിരിക്കുന്നവരെ അനുനയിപ്പിക്കാൻ കോൺഗ്രസ് തുടർന്നും ഏറെ വിയർക്കേണ്ടി വരുമെന്നാണ് കർണാടകയിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.
Discussion about this post