ജയ്പൂർ: അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരെ സന്തോഷിപ്പിക്കാൻ മാത്രമാണ് ഗെഹ്ലോട്ട് സർക്കാർ ശ്രമിക്കുന്നതെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.
‘അഴിമതിയുടെ എല്ലാ പരിധികളും രാജസ്ഥാനിലെ ഈ സർക്കാർ മറികടന്നിരിക്കുകയാണ്. ഗൂഗിൾ പേ പോലുള്ള ഡിജിറ്റൽ കറൻസിയ ജി-പേ എന്ന് വിളിക്കാറുണ്ട്. പക്ഷേ രാജസ്ഥാനിൽ ജി-പേ എന്ന് പറഞ്ഞാൽ ഗെഹ്ലോട്ട്-പേ ആണ്. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് രാജസ്ഥാനിൽ ഇപ്പോൾ അധികാരത്തിലുള്ള ഗെഹ്ലോട്ട് സർക്കാരെന്നും” അദ്ദേഹം പറഞ്ഞു.
ജയ്പൂരിൽ ഹിന്ദുക്കൾ പലായനം ചെയ്യുകയാണെന്ന തരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളോടും അദ്ദേഹം പ്രതികരിച്ചു. ” രാജസ്ഥാന്റെ പല ഇടങ്ങളിലും ഇത്തരം സാഹചര്യം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ നാലര വർഷമായി ഗെഹ്ലോട്ട് സർക്കാർ വലിയ പ്രീണനമാണ് സംസ്ഥാനത്ത് നടത്തുന്നത്. വോട്ട് ബാങ്ക് ലഭ്യമിട്ട് ഒരു പ്രത്യേക മതത്തിൽ പെട്ടവരെ പ്രീതിപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. മുഗൾഭരണകാലമാണ് ജനങ്ങളെ ഇത് ഓർമ്മപ്പെടുത്തുന്നത്. ഈ അഴിമതി ഭരണത്തിൽ നിന്നും ഹിന്ദു വിരുദ്ധ സർക്കാരിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കാൻ ബിജെപി അക്ഷീണം പോരാടുമെന്നും” അദ്ദേഹം പറഞ്ഞു.
Discussion about this post