ശ്രീനഗർ: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സമ്മേളനങ്ങൾക്കിടെ ജമ്മു കശ്മീരിൽ മുംബൈയിലേതിന് സമാനമായ ആക്രമണം ലക്ഷ്യമിട്ട് ഭീകരർ. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് കോൺഫറൻസിൽ മാറ്റം വരുത്തി. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് അവസാന നിമിഷം പരിപാടിയ്ക്ക് മാറ്റം വരുത്തിയത്.
ഉച്ചകോടിയെ തുടർന്നുള്ള യോഗങ്ങളുടെ ഭാഗമായി കഴിഞ്ഞ ഏതാനും നാളുകളായി സ്ഥലത്ത് പരിശോധന തുടരുകയാണ്. ഇതിനിടെ പ്രമുഖ ഹോട്ടലിൽ നിന്നും ഭീകരരെ സഹായിക്കുന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് വൻ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. അതിർത്തികടന്ന് എത്തുന്ന ഭീകരരെ സഹായിക്കുന്ന ഇയാൾ ഏറെ നാളായി ഈ ഹോട്ടലിൽ ജോലി ചെയ്തുവരികയാണ്.
ബാരാമുള്ള സ്വദേശി ഫാറൂഖ് അഹമ്മദ് വാനിയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഹിസുബുൾ മുജാഹിദ്ദീൻ, ജെയ്‌ഷെ ഇ മുഹമ്മദ് എന്നീ ഭീകര സംഘടനകളുമായി ഇയാൾക്ക് ബന്ധം ഉണ്ടെന്നാണ് കണ്ടെത്തൽ. വിശദവിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തിരിക്കുകയാണ്. ജി20 ഉച്ചകോടിയുടെ ഭാഗമായി എത്തുന്ന ആളുകൾക്ക് അഹമ്മദ് ജോലി ചെയ്ത ഹോട്ടലിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ ഭീകരരെ എത്തിക്കുകയായിരുന്നു അഹമ്മദിനെ ഏൽപ്പിച്ച ദൗത്യം. തുടർന്ന് മുംബൈയിലെ താജ് ഹോട്ടലിൽ ഉണ്ടായ രീതിയിൽ ഭീകരാക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യം.
അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post