ബംഗളൂരു; കർണ്ണാടക സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി അവസാനിക്കുന്നില്ല. മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നു. എംഎൽഎ ഡി. സുധാകറിന് മന്ത്രി സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ഹിരിയൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരണ് സിദ്ധരാമയ്യയുടെ വസതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുന്നത്.
ആനേക്കലിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ശിവണ്ണയുടെ അനുയായികളും തങ്ങളുടെ എംഎൽഎയെ കർണാടക മന്ത്രിസഭയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായെത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് വൻ പോലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുൻപിൽ നിയോഗിച്ചത്. കുറഞ്ഞത് അഞ്ച് പഞ്ചമസാലി നേതാക്കളെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് അഖിലേന്ത്യ പഞ്ചമസാലി ലിംഗായത്ത് മഹാസഭ അംഗങ്ങൾ പ്രമേയം പാസാക്കിയിരുന്നു.
മന്ത്രിസഭാ വിപുലീകരണം എന്ന ആവശ്യവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയും, ഡി.കെ ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണുമെന്നാണ് സൂചന. മന്ത്രിസഭാ വികസനം, നിലവിലുള്ള മന്ത്രിമാർക്കുള്ള വകുപ്പുകൾ എന്നിവ സംബന്ധിച്ച കൂടുതൽ ചർച്ചകളും നടക്കും.
കർണ്ണാടക മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് വിധാന സൗധയിലും യോഗം നടക്കുകയാണ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, എംഎൽസി ബികെ ഹരിപ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post