ലണ്ടൻ ; വിദ്യാർത്ഥികളുടെ ആശ്രിത വിസയിൽ യുകെയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. കുടുംബത്തോടൊപ്പം യുകെയിൽ താമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകരമാവുന്ന വിദ്യാർത്ഥി വിസയുടെ കാര്യത്തിലാണ് യുകെ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾ പഠിക്കാനെത്തുന്നവർക്കു മാത്രമാകും ഇനിമുതൽ ജീവിത പങ്കാളി, മക്കൾ, എന്നീ ആശ്രിതരെ കൂടെ കൊണ്ടുവരാനാകുക എന്നതാണ് പുതിയ നിയന്ത്രണം.സാധാരണ ഡിഗ്രി കോഴ്സുകൾക്കോ യൂണിവേഴ്സിറ്റികൾ ബിസിനസ് ലക്ഷ്യമാക്കി മാത്രം നടത്തുന്ന മറ്റു ചെറുകിട കോഴ്സുകൾക്കോ ഇനി കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരാനാവില്ല.
ബ്രിട്ടിഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ആണ് വിദേശ വിദ്യാർത്ഥികളുടെ ആശ്രിത വിസയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.ഇന്നലെ ഹോം സെക്രട്ടറി പ്രഖ്യാപിച്ച മാറ്റങ്ങൾ അടുത്ത ജനുവരി മുതലാകും പ്രാബല്യത്തിലാകുക. ബ്രിട്ടനിൽ പഠിക്കാനെത്തുന്നവർക്ക് പഠനശേഷം രണ്ടുവർഷം വരെ ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബ്രിട്ടനിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള കോഴ്സുകൾക്കു ചേർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇവിടേക്ക് കുടിയേറുന്നത്. വിദ്യാഭ്യാസത്തെ മറയാക്കിയുള്ള ഇത്തരം കുടിയേറ്റത്തിന് തടയിടാനാണ് യുകെ സർക്കാരിൻറെ തീരുമാനം.
അതേ സമയം നിലവിൽ ബ്രിട്ടനിലെത്തിയിട്ടുള്ള വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കില്ലെന്ന് ചുരുക്കം. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനിമുതലുള്ള എല്ലാ ആശ്രിത വിസ അപേക്ഷകളിലും നിയന്ത്രണങ്ങൾ കൂടും. വിദ്യാർഥി വിസയിലെത്തുന്നവർ പഠനം പൂർത്തിയാക്കുന്നതിനു മുമ്പേ വർക്ക് വിസയിലേക്ക് മാറുന്നതിനും ശക്തമായ നിയന്ത്രണമുണ്ടാകും.
വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾ ഏജൻറുമാരുടെ സഹായത്തോടെ വർക്ക് വിസയിൽ മാറുന്നത് പതിവാണ്. എന്നാൽ നിയന്ത്രണങ്ങൾ കടുക്കുന്നതോടെ കോഴ്സ് പൂർത്തിയാക്കാതെ വർക്ക് വിസയിലേക്ക് മാറാനാവില്ല . ഹോം ഓഫിസ് ഇതിന്മേൽ നടപടി കടുപ്പിച്ചാൽ പലരുടെയും നിലനിൽപ് അപകടത്തിലാകും. ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിങ് ഏജൻസികൾക്കെതിരെയും നടപടി കർക്കശനമാക്കുമെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നുണ്ട്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില കെയർ ഹോമുകളും ഇത്തരത്തിലുള്ള വലിയ തട്ടിപ്പിന് കൂട്ടുനിൽക്കുന്നുണ്ട്. ഇതെക്കുറിച്ചെല്ലാം ബ്രിട്ടനിലെ മലയാളികൾ തന്നെ അടുത്തിടെ ഹോം ഓഫിസിന് പരാതി നൽകിയതിൻറെ പശ്ചാത്തലത്തിലാണ് നടപടി.
Discussion about this post