തിരുവനന്തപുരം: ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ച് സ്ത്രീകളും കുട്ടികളുമായി കടലിൽ ഉല്ലാസയാത്ര നടത്തിയ മത്സ്യബന്ധന ബോട്ടിന്റെ ഉടമയ്‌ക്കെതിരെ കടുത്ത നടപടി. ഉടമയായ വിഴിഞ്ഞം സ്വദേശി യൂണജിന് 25,000 രൂപ ഫിഷറീസ് അധികൃതർ പിഴയിട്ടു. ഇക്കഴിഞ്ഞ 23 നാണ് വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് മത്സ്യബന്ധന ബോട്ടിൽ ഉല്ലാസയാത്ര നടത്തിയത്.പത്ത് വയസിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘവുമായാണ് ഉല്ലാസ യാത്ര നടത്തിയത്.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ നീങ്ങുന്ന മത്സ്യബന്ധന ബോട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് തീരദേശ പോലീസിൻറെ പട്രോളിംഗ് സംഘം ബോട്ട് തടയുകയും വിഴിഞ്ഞം സ്വദേശി ജോയി, കടയ്ക്കുളം സ്വദേശി ടോണി എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ശക്തമായ കാറ്റും കടൽ ക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ള സമയത്താണ് അനധികൃത ഉല്ലാസ യാത്ര നടത്തിയത്.
തുടർ നടപടിക്കായി ഫിഷറീസ് വകുപ്പിന് കീഴിലെ മറൈൻ എൻഫോഴ്‌സ്‌മെൻറിലേക്ക് വള്ളം കൈമാറുകയും ചെയ്തു.വള്ളം ഉടമ പിഴ ഒടുക്കിയതിനെ തുടർന്ന് വള്ളം വിട്ട് നൽകാൻ നിർദ്ദേശം നൽകിയതായി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
Discussion about this post