ന്യൂഡൽഹി: ലോകത്തിന് മുൻപിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തി പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർലയും ചേർന്നാണ് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുക. രാജ്യത്തിന്റെ ചരിത്രത്തിൽ ഏറെ നിർണായകമായ ഏടാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.
രാവിലെ ഏഴ് മണിയോടെ തന്നെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കും. ഇതിന് മുൻപത് തന്നെ പ്രധാനമന്ത്രിയും എംപിമാരും ക്ഷണിക്കപ്പെട്ട അതിഥികളും സ്ഥലത്ത് എത്തും. . രാവിലെ 7.15 ഓടെ പ്രധാനമന്ത്രി ചടങ്ങുകളിൽ പങ്കെടുക്കാനായി പാർലമെന്റ് മന്ദിരത്തിലെത്തും. ശേഷം 7.30 ഓടെ പൂജകൾ ആരംഭിക്കും. രാവിലെ ഒൻപത് വരെ നടക്കുന്ന പൂജകളിൽ പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ, എംപിമാർ എന്നിവർ പങ്കെടുക്കും. പൂജകൾക്ക് ശേഷം സെങ്കോൽ പ്രധാനമന്ത്രി പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച് ചരിത്രം കുറിയ്ക്കും. ഇതിന് ശേഷം പ്രാർത്ഥന നടത്തും.
11.30 മണിയോടെയാണ് ക്ഷണിക്കപ്പെട്ട അതിഥികൾക്കായുള്ള സൽക്കാരം. ഇതിന് ശേഷം ദേശീയ ഗാനത്തോട് കൂടി രണ്ടാംഘട്ട പരിപാടികൾക്ക് തുടക്കമാകും. ചടങ്ങിനിടെ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രൂപീകരിച്ച 75 രൂപയുടെ നാണയം പ്രധാനമന്ത്രി പുറത്തിറക്കും. ഇതിന് ശേഷം 1.10 ഓടെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം 2 മണിയോടെയാണ് ചടങ്ങുകൾ പര്യവസാനിക്കുക.
ബിജെപി എംപിമാർക്കും നേതാക്കൾക്കും പുറമേ 25 രാഷ്ട്രീയ പാർട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുക. ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിമാർക്കും മറ്റ് മന്ത്രിമാർക്കും ക്ഷണമുണ്ട്. 64,000 ചതുരശ്ര കിലോമീറ്റർ അളവിൽ 971 കോടി രൂപ ചിലവിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 2020 ഡിസംബർ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. അത്യാധുനിക സംവിധാനങ്ങളോട് കൂടി ലോകരാജ്യങ്ങൾ പോലും മാതൃകയാക്കുന്ന തരത്തിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം.
Discussion about this post