പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മുങ്ങിമരിച്ചത്. ഏഴ് കുട്ടികളടങ്ങുന്ന സംഘം ഫുട്ബോൾ കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.
ഇലകൊള്ളൂരിൽ മഹാദേവ ക്ഷേത്രത്തിന് താഴെ അച്ചൻ കോവിലാറ്റിൽ കുളിക്കാനിറങ്ങിയതാണ് കുട്ടികൾ. ഒരാൾ നീന്തുന്നതിനിടെ അപകടത്തിൽപ്പെടുകയും രണ്ടാമത്തെ കുട്ടി രക്ഷിക്കാൻ ശ്രമിച്ചതോടെയുമാണ് ദാരുണമായ അപകടമുണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനം തുടർന്നു. ഫയർഫോഴ്‌സും സ്ഥലത്തെത്തി. അപ്പോഴേക്കും കുട്ടികൾ ഒഴുക്കിൽ പെട്ട് മുങ്ങിത്താഴ്ന്നിരുന്നു. ഏറെ നേരം കഴിഞ്ഞ് ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീം രണ്ടുകുട്ടികളെയും മുങ്ങിയെടുത്ത് ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആഴം കൂടുതലുള്ള സ്ഥലത്താണ് അപകടമുണ്ടായത്. ഇവിടെ വേനലവധിക്കാലത്ത് നിരവധി പേർ കുളിക്കാനെത്തുന്നുണ്ടെന്നും അപകട സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
Discussion about this post