ഇടുക്കി: കമ്പത്തെ ജനങ്ങൾക്ക് പേടി സ്വപ്‌നമായി മാറിയ അരിക്കൊമ്പൻ ചുരുളിയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്നതായി തമിഴ്‌നാട് വനംവകുപ്പ്. ആനയുടെ ഓരോ നീക്കങ്ങളും വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജനവാസമേഖലയിലേക്ക് വീണ്ടും എത്തിയാൽ മയക്കുവെടിവച്ച് പിടികൂടാനാണ് നിലവിലെ തീരുമാനം.
ചുരുളിയ്ക്ക് സമീപത്തെ കാടിനുള്ളിലാണ് ആന ഇപ്പോഴുള്ളതെന്നാണ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വ്യക്തമാക്കുന്നത്. വീണ്ടും ജനവാസമേഖലയിലേക്ക് നീങ്ങുന്നുണ്ടോയെന്നകാര്യം ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ രാത്രി ജനവാസ മേഖലയ്ക്ക് സമീപം എത്തിയ ആന മേഘമലയിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻ ഭാഗത്തെ വനമേഖലയിലായിരുന്നു ആന ഉണ്ടായിരുന്നത്. ഇവിടെ മണിക്കൂറുകളോളം ആന വിശ്രമിച്ചു. ഇതിന് ശേഷം പതിയെ വനത്തിനുള്ളിലേക്ക് സഞ്ചരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ആന കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ ആകാശത്തേക്ക് വെടിയുതിർത്ത ശേഷം തുരത്തി ഓടിക്കുകയായിരുന്നു. ജനവാസ മേഖലയ്ക്ക് സമീപം നിലകൊണ്ട ആനയെ മയക്കുവെടിവച്ച് പിടികൂടി ഉൾവനത്തിലേക്ക് അയക്കാനായിരുന്നു പദ്ധതി. എന്നാൽ ആന വനത്തിനുള്ളിലേക്ക് തിരികെ മടങ്ങി. ഇതോടെ മയക്കുവെടി വയ്ക്കാനുള്ള തീരുമാനം താത്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ആനയെ മയക്കുവെടിവച്ച ശേഷം കൊണ്ടുപോകാനുള്ള അനിമൽ ആംബുലൻസും, കുങ്കിയാനകളും പ്രദേശത്ത് സജ്ജമാണ്.
Discussion about this post