(നിലപാട്)
സുധീര്‍ എരൂര്‍
കേരളവും തമിഴ്നാടും മാത്രം കറങ്ങിയിരുന്ന ഇവര്‍ എങ്ങനെ ഒരുവര്‍ഷത്തിനകം വടക്കേയിന്ത്യയിലടക്കം പോയി മാംസക്കച്ചവടം നടത്താന്‍ മാത്രം ശേഷി നേടി എന്ന് ആരും അത്ഭുതപ്പെട്ടേക്കാം. ഇവിടെയാണ് ചുംബനസമരത്തിന്റെ അഖിലേന്ത്യാപ്രചാരണപ്രവര്ത്തങ്ങളെ ചേര്‍ത്തു വയ്ക്കേണ്ടത്.
ഏകദേശം ഒരു വര്‍ഷം മുന്‍പ് കേരളത്തിന്റെ സാമൂഹ്യരംഗവും ഒപ്പം തന്നെ സാമൂഹ്യമാധ്യമരംഗവും ഇതുപോലെയായിരുന്നില്ല. അവിടെയെല്ലാം ഒരു സ്വാതന്ത്ര്യനിഷേധത്തിനെതിരെയുള്ള പ്രതിഷേധവും അതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പുത്തന്‍ സമരരീതിയോടുള്ള കലവറയില്ലാത്ത പിന്തുണയും കൊണ്ട് നിറഞ്ഞിരുന്നു. കോഴിക്കോട് ഡൌണ്ടൌണ് ഹോട്ടലില്‍ ഒപ്പമിരുന്നു ചായകുടിച്ച വിവിധലിംഗങ്ങളെ യുവമോര്‍ച്ചയുടെ നേതൃത്വത്തിലെത്തിയ അക്രമികള്‍ അടിച്ചോടിക്കുകയും തുടര്‍ന്ന് ഹോട്ടല്‍ തല്ലിപ്പൊളിക്കുകയും ചെയ്തു എന്നതായിരുന്നു ഈ പ്രക്ഷോഭങ്ങള്‍ക്ക് കാരണം.
രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വരെ വാഴ്ത്തപ്പെട്ട ചുംബനസമരത്തിന്റെ ഒന്നാം വാര്‍ഷികം വിവിധകലാപരിപാടികളോടെ ആഘോഷിക്കേണ്ട ഈ സമയത്ത് പക്ഷെ തീര്‍ത്തും വ്യത്യസ്തമായ കാഴ്ചകളാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. അന്ന് ഫാഷിസത്തിനെതിരെ ഉയര്‍ത്തിപ്പിടിക്കപ്പെട്ട അവതാരങ്ങളും മൂര്ത്തീഭാവങ്ങളുമെല്ലാം ഇന്ന് വീണുടഞ്ഞ വിഗ്രഹങ്ങളായി പോലീസ് സ്റ്റേഷനുകളിലിരിക്കുന്നു. അന്ന് ആവേശപൂര്‍വ്വം ഒരുമിച്ചു നിന്ന് ഒരുമിച്ച് നിന്ന് ചുണ്ടുകൊരുത്തും കവിളുകരളുരസിയും സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയവര്‍ ഇന്ന് പത്രസമ്മേളനം വിളിച്ച് മൈക്കിന്റെ മുന്നിലിരുന്നു പറയുന്നു അവര്‍ ഞങ്ങളുടെ ആളുകളല്ല എന്ന്. കഴിഞ്ഞദിവസം മുന്‍പ് വരെ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഒരുമയുടെ സദ്യ വിളമ്പി സ്വയം ഭക്ഷിച്ചവര്‍ ഇപ്പോള്‍ അവര്‍ കള്ളന്മാരാണ് എന്നറിഞ്ഞ് ഞങ്ങള്‍ നാലഞ്ചുമാസം മുന്‍പേ അവരെ പുറത്താക്കിയിരുന്നുവെന്ന് വാദിക്കുന്നു. കേരളത്തിന്റെ കപടസദാചാരത്തിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥിതിയെ പാടേമാറ്റി പുത്തന്‍ വ്യക്തിസ്വാതന്ത്ര്യസംസ്കാരം കൊണ്ടുവരും എന്ന് അനുഭാവികളും പിന്തുണക്കാരും വാഴ്ത്തുകയും പ്രത്യാശിക്കുകയും ചെയ്ത ഒരു സമരാഭാസനാടകത്തിനു ഇങ്ങനെയൊരു വികൃതമായ പരിസമാപ്തിയുണ്ടാകും എന്ന് ആരും കരുതിക്കാണില്ല.
ഡൌണ്ടൌണ് സംഭവങ്ങളുടെ തുടക്കം എന്ന് കരുതപ്പെടുന്ന ജയ്ഹിന്ദ് ചാനലില്‍ വന്ന വാര്‍ത്തയുടെ റിപ്പോര്‍ട്ടര്‍ ധനിത് ലാല്‍ നമ്പ്യാര്‍ ഈ സംഭവവികാസങ്ങളെപ്പറ്റി ഇപ്പോള്‍ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. 2014 ഒക്ടോബര്‍ അവസാനമാണ് ഈ കോഫീ ഹൗസില്‍ അനാശാസ്യത്തിന് സൗകര്യമൊരുക്കിക്കൊടുക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. ഇതു കേട്ടപാടെ യുവമോര്‍ച്ച പ്രകടനമായി എത്തി ഇവിടെ ചായകുടിച്ചുകൊണ്ടിരുന്നവരെ തുരത്തിയോടിക്കുകയും ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. അതോടെ സംഭവത്തിന്റെ തലം തന്നെ മാറി. അനാശാസ്യത്തിന്റെ വച്ചുവാണിഭച്ചന്ത എന്ന് ജയ്ഹിന്ദ് ചാനല്‍ തെളിവുസഹിതം വാര്‍ത്ത നല്കിയ ഹോട്ടല്‍ ഇരുട്ടിവെളുക്കുന്നതിനു മുന്‍പേ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കേദാരമായി. അവിടെ ചായകുടിക്കാനും വിശ്രമിക്കാനും വന്നവര്‍ സ്വാതന്ത്ര്യസമരസേനാനികളായി. ‘ഹോട്ടലില്‍ അനാശാസ്യം നടക്കുന്നുവെന്ന വ്യാജവാര്‍ത്തയെത്തുടര്‍ന്ന് മതസദാചാരപ്പോലീസുകാര് ഹോട്ടല്‍ അടിച്ചു തകര്‍ത്തു’ എന്ന രീതിയില്‍ മറ്റു ചാനലുകള്‍ ഫ്ലാഷ് ന്യൂസും പ്രത്യേക ചര്‍ച്ചകളും സംഘടിപ്പിച്ചു. പ്രതിയായി വന്നവന് ഇരയും പിന്നെ വാദിയുമായി പരിവര്‍ത്തനം ചെയ്യുന്ന മായാജാലക്കാഴ്ച ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്കായി ചാനലിലെ വാര്ത്താമാന്ത്രികന്മാര് ഭംഗിയായി അവതരിപ്പിച്ചു. ഡൌണ്ടൌണ് ഹോട്ടലുടമകളും എഷ്യാനെറ്റിലെ കോഴിക്കോട്ടെ ഉന്നതനും തമ്മിലുള്ള ബന്ധമാണ് ഇത്തരത്തിലൊരു ഉപജാപത്തിന് കളമൊരുക്കിയത് എന്ന് ധനിത് ലാല്‍ പരാമര്‍ശിക്കുന്നു.
ഓരോ സംഭവവികാസങ്ങള്‍ക്കും ഓരോ കാലംചെല്ലുംതോറും കാഴ്ചയുടെ മാനം മാറിമാറി വരും. കഴിഞ്ഞവര്‍ഷം മറൈന്‍ഡ്രൈവ് മൈതാനത്ത് ആഹ്വാനിക്കപ്പെട്ട് അരങ്ങേറിയ ചുംബനസമരത്തെ ഇന്നത്തെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഒരു പുനര്കാഴ്ചയ്ക്ക് വിധേയമാക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ചിത്രം നമുക്ക് ലഭിക്കും. അടിച്ചമര്‍ത്തപ്പെടുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരെ ഉയര്‍ന്നുവന്ന സ്വാഭാവികവും യാദൃശ്ചികവും വ്യത്യസ്തവുമായ പ്രതിഷേധസമരമുറ എന്നതില്‍നിന്നും മാറി ഒരു യാദൃശ്ചികസംഭവത്തെ നിക്ഷിപ്തതാല്പര്യത്തിനു വേണ്ടി ഉപയോഗിച്ച് കൃത്യമായ തിരക്കഥയും ആസൂത്രണവും കൊണ്ട് സമൂഹമനസ്സാക്ഷിയെ ഹൈജാക്ക് ചെയ്ത ഒരു നാടകം എന്നാണ് ചുംബനസമരത്തിന്റെ പുനര്വായനയില്നിന്നും നമുക്ക് ലഭിക്കുന്ന തിരിച്ചറിവ്. ഡൌണ്ടൌണ് ഹോട്ടലിലേയ്ക്ക് വടിയും കല്ലുമായി ഇരച്ചെത്തിയ യുവമോര്‍ച്ചക്കാര്‍ അവിടെയുപേക്ഷിച്ചുപോയ തീപ്പൊരി കണ്ടെത്തി അത് ഊതിക്കത്തിച്ച് വലിയൊരു പ്രതിഷേധാഗ്നിയെന്ന മട്ടില്‍ അവതരിപ്പിച്ച് അതിന്റെ വെളിച്ചത്തില്‍ പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറി, ഇതിലൂടെ തങ്ങള്‍ വിഭാവനം ചെയ്തു വന്നിരുന്ന തൊഴിലിനു സാമൂഹികപരിവേഷം നല്‍കുകയും അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്ത സമര്‍ത്ഥരായ കച്ചവടക്കാരാണ് അന്ന് കൊച്ചിയില്‍ വ്യക്തിസ്വാതന്ത്ര്യത്തിനായി മുന്നിട്ടിറങ്ങിയത്. ചുംബനം ഞങ്ങളുടെ വ്യക്തിസ്വാതന്ത്ര്യമാണ് എന്ന പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ശരീരവില്പനയും ഞങ്ങളുടെ സ്വാതന്ത്ര്യത്തില്പ്പെടുത്തി എന്ന ഇവരുടെ പ്രഖ്യാപനത്തോട് അന്നത്തെ സമരാനുകൂലികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള താല്പര്യം അന്നത്തെയും ഇന്നത്തെയും സംഭവങ്ങള്‍ കാണാന്‍ വിധിക്കപ്പെട്ട ഓരോ മനുഷ്യനും ഉണ്ടാകാം. സ്വന്തം ശരീരം എന്തുചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഇവര്‍ക്കുണ്ട് എന്ന തലതിരിഞ്ഞ ന്യായീകരണത്തെ ഒരു വാദത്തിനു വേണ്ടിയെന്ന നിലയില്‍ അംഗീകരിച്ചാല്‍പ്പോലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഈ മേഖലയിലേയ്ക്ക് കൂട്ടിക്കൊണ്ടു വരാനും അവരുടെ ശരീരം ലേലംവിളിച്ചു വച്ചുവാണിഭം നടത്താനുമുള്ള അവകാശം ഇവര്‍ക്കുണ്ടോ എന്ന ചോദ്യം അവശേഷിക്കും.
കിസ് ഓഫ് ലവ് കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു നാടകം മാത്രമായിരുന്നു എന്ന് വിശ്വസിക്കാന്‍ വേറെയും കാരണങ്ങളുണ്ട്. കോഴിക്കോട് സംഭവത്തിന്റെ പേരില്‍ ഇത്രയും കോലാഹലങ്ങള്‍ ഉണ്ടാക്കിയവര്‍ അതിനു ശേഷം തിരുവനന്തപുരം നഗരത്തില്‍ മാധ്യമപ്രവര്‍ത്തകരായ ദമ്പതികള്‍ക്ക് സദാചാരപ്പോലീസിന്റെ കടന്നാക്രമണം നേരിട്ട സംഭവത്തില്‍ ഒരു പ്രസ്താവന പോലും ഇറക്കിയതായി കണ്ടില്ല. അനാശാസ്യം എന്ന ചാനല്‍ വാര്‍ത്തയെത്തുടര്‍ന്നാണ് കോഴിക്കോട് അക്രമം ഉണ്ടായത് എങ്കില്‍ തിരുവനന്തപുരത്ത് യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രാദേശികരാഷ്ട്രീയപ്രവര്ത്തകര് കൂടിയായ ചിലര്‍ സദാചാരപ്പോലീസിന്റെ വേഷത്തില്‍ ദമ്പതികളെ ചോദ്യം ചെയ്തത്. പക്ഷേ ഇവിടെ ചുംബനസമരവക്താക്കള് പുലര്‍ത്തിയ മൌനം ഏതെങ്കിലും രാഷ്ട്രീയകക്ഷിയോടുള്ള ആഭിമുഖ്യം കൊണ്ടല്ല, മറിച്ച് ആദ്യത്തെ കൃഷിയിലെ വിളവ് കഴിയുന്നത്ര സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച് പരമാവധി നേട്ടം കൊയ്യാനുള്ള ശ്രമത്തിലായിരുന്നു എന്നുവേണം കണക്കാക്കേണ്ടത്. അറസ്റ്റിന് ശേഷം പോലീസ് നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം ഇവര്‍ക്ക് വിവിധസംസ്ഥാനങ്ങളില്‍ ഇടപാടുകളുണ്ട് എന്ന് വിശദീകരിച്ചിരുന്നു. കേരളവും തമിഴ്നാടും മാത്രം കറങ്ങിയിരുന്ന ഇവര്‍ എങ്ങനെ ഒരുവര്‍ഷത്തിനകം വടക്കേയിന്ത്യയിലടക്കം പോയി മാംസക്കച്ചവടം നടത്താന്‍ മാത്രം ശേഷി നേടി എന്ന് ആരും അത്ഭുതപ്പെട്ടേക്കാം. ഇവിടെയാണ് ചുംബനസമരത്തിന്റെ അഖിലേന്ത്യാപ്രചാരണപ്രവര്ത്തങ്ങളെ ചേര്‍ത്തു വയ്ക്കേണ്ടത്. ദല്‍ഹിയിലും മറ്റും ചുംബനസമരം എന്ന മുദ്രാവാക്യവുമായി ചെന്നിറങ്ങിയവര് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഉദ്ഘോഷണത്തിനു പകരം തങ്ങളുടെ വ്യാപാരമേഖലയുടെ സീമകള്‍ വിസ്ത്രുതമാക്കുവാനുള്ള പദ്ധതികളുമായാണ് ചെന്നത് എന്ന് വിശ്വസിക്കേണ്ടി വരും.
സത്യം പകല്‍ പോലെ തെളിഞ്ഞു നിന്നിട്ടും കേരളത്തിലെ ചില മാധ്യമപ്രവര്‍ത്തകരും സംഘടനകളും പുലര്‍ത്തുന്ന കാപട്യം രസാവഹമാണ്. ഉറക്കത്തില്‍ കണ്ട സ്വപ്നം മുറിഞ്ഞുപോകരുത് എന്ന ആഗ്രഹത്തോടെ വീണ്ടും കണ്ണടച്ച് ഉറങ്ങാന്‍ ശ്രമിക്കുന്ന കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെയാണ് ഇവര്‍ ഇപ്പോഴും ചുംബനസമരത്തിന്റെ ചരിത്രസാമൂഹികപ്രസക്തിയെക്കുറിച്ച് വാചാലരാകുന്നത്. വ്യഭിചാരശാലയുടെ ദേശീയവിസ്തൃതിയ്ക്കായി ചിലര്‍ മെനഞ്ഞുകൂട്ടിയ പദ്ധതി മാത്രമായിരുന്നു ഈ സമരം എന്ന് തെളിഞ്ഞിട്ടും ഇവര്‍ ഇപ്പോഴും പഴയനിലപാടില്‍ ഉറച്ചുനില്ക്കാന് ശ്രമിക്കുന്നു. അക്രമത്തിനെതിരെ ഉയര്‍ന്ന യുവജനപ്രതിഷേധത്തെ ഭംഗിയായി വരുതിയിലാക്കി നടുറോഡില്‍ ചുംബിച്ച് അതില്‍നിന്നും വാര്‍ത്താപ്രാധാന്യവും പ്രശസ്തിയും നേടുക എന്നത് മാത്രമായിരുന്നു ഈ കൂട്ടായ്മയെ ആ ഘട്ടത്തില്‍ നയിച്ചവരുടെ ലക്ഷ്യം എന്ന സത്യം ഉള്‍ക്കൊള്ളാതിരിക്കാന്‍ ഇവര്‍ ഇപ്പോഴും വിചിത്രവും ദുര്‍ബലവും പരിഹാസ്യവുമായ എതിര്‍വാദങ്ങള്‍ ഉന്നയിക്കുന്നു. നേതാക്കള്‍ക്ക് പിഴച്ചു എങ്കിലും സമരം ഉരുത്തിരിഞ്ഞ ആശയം ഇപ്പോഴും മഹത്തരമാണ് എന്ന് പറഞ്ഞ് ഇവര്‍ സ്വയവും പരസ്പരവും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇനിയും ഇത്തരം സമരങ്ങളും സ്വാതന്ത്ര്യപ്രഖ്യാപനവും ഉണ്ടാവുകതന്നെ ചെയ്യും എന്ന് ഇവര്‍ വെറുതെയെങ്കിലും സമാശ്വസിക്കുകയും ചെയ്യുന്നു. 2014 ലെ ന്യൂസ് മേക്കര്‍മാരായി ചുംബനസമരനായകരെ അവതരിപ്പിച്ച ചാനലുകള്‍ സത്യത്തില്‍ ആ തലക്കെട്ട് ബിസിനസ് മേക്കര്‍ എന്ന് തിരുത്താന്‍ ഇപ്പോഴെങ്കിലും സന്നദ്ധത കാട്ടണം.
മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു പരിശോധിക്കുമ്പോള്‍ ഓരോ പൗരനും പരമാവധി വ്യക്തിസ്വാതന്ത്ര്യം ആസ്വദിക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് വ്യക്തമാണ്. ഏതൊരു വ്യക്തിയ്ക്കും താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതചുറ്റുപാട് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈ ഇവിടെയുണ്ട്. നിയപരമായ പരിധിയ്ക്കിപ്പുറം കടന്ന് ഒരു വ്യക്തിയുടെയും സ്വകാര്യജീവിതത്തിലോ സ്വാതന്ത്ര്യത്തിലോ ഇടപെടാന്‍ സാധാരണഗതിയില്‍ നമ്മുടെ ഭരണകൂടത്തിനു പോലും സാധിക്കാത്ത തരത്തിലാണ് നമ്മുടെ സാമൂഹ്യഘടനയും നീതിന്യായവ്യവസ്ഥയും. കോഴിക്കോട് ഹോട്ടലില്‍ യുവമോര്‍ച്ച നടത്തിയ അക്രമത്തെ ന്യായീകരിക്കാന്‍ സാധ്യമല്ല. നിയമപരവും ജനാധിപത്യപൂര്‍ണവുമായ പ്രതിഷേധമാര്‍ഗങ്ങള്‍ ഒട്ടേറെയുണ്ടായിട്ടും കയ്യൂക്കിന്റെയും താന്തോന്നിത്തരത്തിന്റെയും ഭാഷയില്‍ ഈ വിഷയത്തെ നേരിട്ട യുവമോര്‍ച്ചക്കാര്‍ തന്നെയാണ് സത്യത്തില്‍ ഈ വിഷയത്തിന്റെ ആധാരഹേതു. എന്നാല്‍ ഈ വിഷയത്തെ പര്‍വതീകരിച്ച് രാജ്യമൊട്ടുക്കും ചുംബനസമരം എന്ന മുദ്രാവാക്യവുമായി ഒരു കൂട്ടര് രംഗത്തെത്തിയപ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ടതായിരുന്നു. ഇതിനു മുന്‍പ് ഇതുപോലെ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഇവര്‍ എവിടെയായിരുന്നു എന്ന് നമ്മള് സ്വയം ചോദിക്കേണ്ടതായിരുന്നു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന നിലവിളിയിന്മേല് കെട്ടിപ്പടുത്ത ഈ സമരം എന്തുകൊണ്ട് വ്യക്തിസ്വാതന്ത്ര്യനിഷേധത്തിന്റെ ഒത്തിരി കഥകള്‍ പറയുന്ന ഗ്രാമാന്തരങ്ങള്‍ ഉപേക്ഷിച്ച് വ്യാവസായികമെട്രോനഗരങ്ങളിലെ സ്വതന്ത്രജനതയ്ക്ക് മുന്നിലേയ്ക്ക് ചെന്നു എന്ന് നമ്മള് വിമര്‍ശനബുദ്ധിയോടെ അന്വേഷിക്കേണ്ടതായിരുന്നു. ഇവരുടെ വാക്കിലും പ്രവൃത്തിയിലും അടിയ്ക്കടി കടന്നുകൂടിയ വൈരുദ്ധ്യങ്ങള്‍ നമ്മള് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതായിരുന്നു. എങ്കില്‍ ഒരു വര്‍ഷത്തോളം ഈ സമരത്തെക്കുറിച്ച് നമ്മള് കൊണ്ടുനടന്ന ധാരണകള്‍ പണ്ടേ പൊളിച്ചെഴുതാമായിരുന്നു.
സത്യത്തില്‍ ചുംബനസമരവിഷയത്തില് അന്നും ഇന്നും ഒരേനിലപാട് എടുത്തത് ഇവിടത്തെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ആണെന്ന് പറയേണ്ടി വരും. ശിവസേന, ഹനുമാന് സേന, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളെല്ലാംതന്നെ ആദ്യം മുതല്ക്കേ ഈ നീക്കത്തെ നഖശിഖാന്തം എതിര്‍ത്തു. ഇതുമായി തെരുവില്‍ വന്നാല്‍ തല്ലും എന്ന് പറഞ്ഞു, തല്ലുകയും ചെയ്തു. അവര്‍ ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കുന്നില്ല എങ്കിലും നിലപാടുകളെ അതിന്റെ തലത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ ഇവര്‍ പറഞ്ഞതേ ചെയ്തുള്ളൂ എന്ന് ചിന്തിക്കേണ്ടിവരും. എന്നാല്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഈ സമരത്തിനോട് എടുത്ത നിലപാട് തീര്‍ത്തും അപഹാസ്യമായിരുന്നു എന്നുതന്നെ പറയണം. അപ്പുറത്ത് യുവമോര്‍ച്ച നിന്നതുകൊണ്ടായിരിക്കണം, സമരപ്രഖ്യാപനത്തിന്റെ ഘട്ടത്തില്‍ കേരളത്തിലെ ഇടതുസംഘടനകള്‍ കലവറയില്ലാത്ത പിന്തുണയാണ് കിസ് ഓഫ് ലവ് കൂട്ടായ്മയ്ക്ക് നല്‍കിയത്. ചുംബനസമരത്തിന്റെ അടിസ്ഥാനആശയത്തിനു പൂര്‍ണ പിന്തുണയും സമരത്തെ കായികമായി നേരിടാന്‍ ശ്രമിച്ചാല്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കും എന്ന പ്രഖ്യാപനവും ഒക്കെയായി ഇടതുനേതാക്കള്‍ കളംനിറഞ്ഞാടി. എന്നാല്‍ മറൈന്‍ഡ്രൈവില്‍ എത്തിയ ചുംബനസമരസേനാനികള് പോലീസിന്റെയും തെമ്മാടികളുടെയും തല്ലുകൊണ്ട് ഓടിയപ്പോള്‍ ഇവരെ പിടിച്ചുമാറ്റാന്‍ പോലും ഒരു ഇടതുപക്ഷക്കാരനെ അവിടെയെങ്ങും കണ്ടില്ല. വിവരം ചോദിച്ച മാധ്യങ്ങളോട് ചുംബനസമരത്തെ തള്ളിപ്പറഞ്ഞു തലേദിവസം പാര്‍ട്ടി സെക്രട്ടറി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി നേതാക്കള്‍ തലയൂരി. ഇപ്പോള്‍ സമരനേതാക്കളുടെ പുത്തന്‍ വ്യാപാരങ്ങളുടെ കഥ പുറത്തുവന്നപ്പോള്‍ സമരക്കാരെയല്ല, ആശയത്തെയാണ് തങ്ങള്‍ പിന്തുണച്ചത് എന്ന അഗ്രശൂന്യവാദവുമായി ഇവരും മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്.
കിസ് ഓഫ് ലവ് ഒരു തുടക്കമോ ഒടുക്കമോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ ഇനിയും സമയം എടുക്കും. എങ്കിലും ബുദ്ധിമാന് എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളിയ്ക്ക് ഇടയ്ക്കിടെ കിട്ടുന്ന പ്രഹരങ്ങളില്‍ ഒടുവിലത്തേതായി കുറച്ചുനാള്‍ കൂടി ഈ സമരവും അതിനു നേതൃത്വം നല്കി കച്ചവടം വിപുലീകരിച്ച് കാശുണ്ടാക്കിയവരും നമ്മുടെ മിഥ്യാഭിമാനത്തിനു നേരെ കൊഞ്ഞനംകുത്തിക്കൊണ്ട് നമുക്ക് മുന്നില്‍ നില്ക്കും. തെരുവില്‍ ഒരുനേരത്തെ അന്നത്തിനു വേണ്ടി ശരീരം വില്‍ക്കേണ്ടി വരുന്ന ദരിദ്രവാസിപ്പെണ്ണിനും അവളെ കൂട്ടികൊടുക്കുന്ന പിമ്പിനും പോലും അപമാനമാകുന്ന ഈ കച്ചവടക്കാരെ പിന്തുണച്ച് ‘അവര്‍ കൊള്ളില്ലെങ്കിലും അവര്‍ ഉയര്‍ത്തുന്ന ആശയം അതിമനോഹരമാണ്’ എന്ന വാദഗതികളുമായി നവയുഗസാമൂഹ്യപരിഷ്കര്ത്താക്കളും ബുദ്ധിജീവികളും നമ്മുടെ വിഡ്ഢിപ്പെട്ടിയുടെ സ്ക്രീനിനെ കൂടുതല്‍ മലീമസമാക്കും. ടി.വിയുടെ റിമോട്ട് കയ്യിലുണ്ടെങ്കില്‍ ഉടനെ ഞെക്കി വല്ല സീരിയലോ മറ്റോ കാണുക. ഇത്രയും ആത്മനിന്ദ തോന്നുകയില്ല.
Discussion about this post