ചെന്നൈ: ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. രാവിലെ 10.42നു രണ്ടാം വിക്ഷേപണത്തറയിൽനിന്നും വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് തൊടുത്തത്.തദ്ദേശിയ ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ആറാം വിക്ഷേപണം കൂടിയാണ് ജിഎസ്എൽവി എഫ്-12 ദൗത്യം.
ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം തലമുറ എൻവിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം.2016ൽ വിക്ഷേപിച്ച ഐ ആർ എൻ എസ് എസ് -1 ജി ഉപഗ്രഹത്തിന് പകരമായി അടുത്ത തലമുറ നാവിക് ഉപഗ്രഹം വഹിക്കുന്ന ദൗത്യത്തിലേക്കുള്ള മടക്കമാണിത്. സാധാരണ ഉപയോക്താക്കൾക്കുളള സേവനവും തന്ത്രപ്രധാന ഉപയോക്താക്കൾക്ക് നിയന്ത്രിത സേവനവും വാഗ്ദാനം ചെയ്യുന്ന ഏഴ് ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് നാവിക്.
ഇന്ത്യക്ക് ചുറ്റും 1500 കിലോമീറ്റർ പരിധിയിൽ 20 മീറ്ററിൽ കൂടുതൽ സ്ഥാന കൃത്യതയും 50 നാനോ സെക്കൻഡിനേക്കാൾ മികച്ച സമയ കൃത്യതയും പ്രദാനം ചെയ്യുന്ന തരത്തിലാണ് നാവിക് സിഗ്നലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 12 വർഷം കാലാവധിയാണ് ഇപ്പോൾ എൻവിഎസ് ഉപഗ്രഹങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നത്.
Discussion about this post