കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഫണ്ട് വകമാറ്റിയെന്ന കേസ് ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. പരാതിക്കാരനായ ആർ.എസ് ശിവകുമാർ നൽകിയ ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഭിന്നാഭിപ്രായത്തെ തുടർന്നാണ് കേസ് ലോകായുക്തയുടെ രണ്ടംഗ ഡിവിഷൻ ബെഞ്ച് ഫുൾ ബെഞ്ചിന് വിട്ടത്.
ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് ഹാറൂൺ അൽ റഷീദ് എന്നിവരാണ് ഡിവിഷൻ ബെഞ്ചിൽ ഹർജി പരിഗണിച്ചത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മറ്റ് മന്ത്രിമാരും ചേർന്ന് ഫണ്ട് വകമാറ്റിയെന്നാണ് കേസ്.
അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രന്റെയും എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെയും കുടുംബത്തിനും സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയത് വിവാദമായിരുന്നു. ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ലോകായുക്തയ്ക്ക് പരാതി നൽകിയത്.
ഭിന്നവിധിക്കെതിരെ പരാതിക്കാരൻ റിവ്യൂ ഹർജി നൽകിയിരുന്നെങ്കിലും ഇതും ലോകായുക്ത തളളിയിരുന്നു. ജഡ്ജിമാർ ഭിന്നവിധി രേഖപ്പെടുത്തിയില്ലെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരന്റെ റിവ്യൂ ഹർജി. മുഖ്യമന്ത്രി നൽകിയ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതും കേസിന്റെ പശ്ചാത്തലത്തിൽ നേരത്തെ വിവാദമായിരുന്നു.
Discussion about this post