ഭോപ്പാൽ: മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 150 ലധികം സീറ്റുകൾ നേടുമെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ. രാഹുലിന്റെ വാക്കുകൾ ‘കാൽപനീക കാസറോൾ’ പോലെയാണെന്നും ബിജെപി ഇക്കുറി200 ലധികം സീറ്റുകൾ നേടുമെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
മദ്ധ്യപ്രദേശിൽ നിന്നുളള നേതാക്കളുമായും ദേശീയ നേതാക്കളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇക്കുറി 150 ലധികം സീറ്റുകൾ നേടുമെന്നും കർണാടകയിലെ കോൺഗ്രസ് വിജയം മദ്ധ്യപ്രദേശിലും ആവർത്തിക്കുമെന്നും രാഹുൽ പറഞ്ഞത്. വിശദമായ ചർച്ചകളാണ് നടന്നതെന്നും കർണാടകയിൽ 136 സീറ്റുകൾ നേടാമെങ്കിൽ മദ്ധ്യപ്രദേശിൽ അത് 150 ലെത്തുമെന്നും കർണാടകയിൽ നടന്നതെന്തോ അതാണ് മദ്ധ്യപ്രദേശിലും ഉണ്ടാകുകയെന്നും രാഹുൽ പറഞ്ഞു.
230 സീറ്റുകളാണ് മദ്ധ്യപ്രദേശ് നിയമസഭയിൽ ഉളളത്. ആരാകും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും മാദ്ധ്യമങ്ങൾ ചോദിച്ചെങ്കിലും ഇതേക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല. മദ്ധ്യപ്രദേശിൽ നിന്നുള്ള നേതാക്കളുമായി പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടത്തിയത്.
പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ദ്വിഗ് വിജയ് സിങ് തുടങ്ങിയവർ പങ്കെടുത്തു. 2024 ജനുവരിയിലാണ് നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ഇക്കൊല്ലം ഡിസംബറിൽ മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
Discussion about this post