കൊച്ചി : അരിക്കൊമ്പനെ തിരികെ നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും മികച്ച ചികിത്സ നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അരിക്കൊമ്പൻ കേരളത്തിന്റെ സ്വത്താണെന്നും ഹർജിയിലുണ്ട്.
അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടിയാൽ കേരളത്തിന് കൈമാറണം. തുടർന്ന് ആനയെ കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. വിഷയത്തിൽ കേന്ദ്രസർക്കാരിനൊപ്പം തമിഴ്‌നാട് സർക്കാരിനെയും എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അതേസമയം അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക ആന പിടിത്ത സംഘത്തെ തമിഴ്‌നാട് സർക്കാർ നിയോഗിച്ചിരിക്കുകയാണ്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ ആദിവാസി സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ട്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കാനാണ് തീരുമാനം.
അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റതമിഴ്‌നാട് കമ്പം സ്വദേശി പാൽരാജ് (57) മരിച്ചു. കമ്പത്തെ തെരുവിലൂടെ ഓടിയ ആന ബൈക്കിൽ വന്ന പാൽരാജിനെ ആക്രമിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണം.
Discussion about this post