വാഷിങ്ടൺ; ഒരാഴ്ചത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി യുഎസിലെത്തി. ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അമേരിക്കൻ നിയമനിർമ്മാതാക്കളുമായും രാഹുൽ ചർച്ച നടത്തും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർപേഴ്‌സൺ സാം പിട്രോഡയും ഐഒസിയിലെ മറ്റ് അംഗങ്ങളും രാഹുലിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. എമിഗ്രേഷൻ ക്ലിയറൻസിനായി രാഹുലിന് വിമാനത്താവളത്തിൽ രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടി വന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
പ്രശസ്തമായ സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി രാഹുൽ സംവദിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നിയമ നിർമ്മാതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തും.
ഒരാഴ്ചത്തെ സന്ദർശനത്തിനായാണ് രാഹുൽ യുഎസിലെത്തിയത്. ഇന്ത്യൻ അമേരിക്കക്കാരെ രാഹുൽ അഭിസംബോധന ചെയ്യും വാൾസ്ട്രീറ്റ് എക്സിക്യൂട്ടീവുകളുമായും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിക്കും. ജൂൺ 4 ന് ന്യൂയോർക്കിൽ ഒരു പൊതുസമ്മേളനത്തോടെ അദ്ദേഹം തന്റെ യാത്ര അവസാനിപ്പിക്കും. ന്യൂയോർക്കിലെ ജാവിറ്റ്സ് സെന്ററിലാണ് പൊതുസമ്മേളനം.
പാർലമെന്റ് അംഗമായിരുന്നപ്പോൾ നൽകിയ പഴയ നയതന്ത്ര പാസ്‌പോർട്ട് സറണ്ടർ ചെയ്‌ത് സാധാരണ പാസ്‌പോർട്ടിന് രാഹുൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഡൽഹി കോടതി പാസ്പോർട്ട് അനുവദിച്ച് രണ്ട് ദിവസത്തിനുളളിൽ ആണ് രാഹുൽ യുഎസ് യാത്രയ്ക്ക് തയ്യാറെടുത്തത്. അപകീർത്തിക്കേസിൽ ഗുജറാത്ത് കോടതി ശിക്ഷിക്കുകയും രണ്ടുവർഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തതിനെത്തുടർന്നാണ് രാഹുലിന് എംപി സ്ഥാനം നഷ്ടമായത്
Discussion about this post