തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനകേന്ദ്രത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാൻ(20) ആണ് അറസ്റ്റിലായത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൂന്തുറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പോക്‌സോ നിയമപ്രകാരമാണ് ഹാഷിം ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പീഡനം നടന്നത് മതപഠനകേന്ദ്രത്തിന് പുറത്താണെന്ന നിഗമനത്തിലാണ് പോലീസ്. ഈ മാസം 13നാണ് ബീമാപള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയെ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയുടെ കാരണം മാനസിക പീഡനമാണോയെന്ന അന്വേഷണം നടക്കുന്നതിനിടെയാണ് നിർണായക വഴിത്തിരിവ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. പീഡനം നടന്നത് ഏതാനും മാസങ്ങൾക്ക് മുൻപാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അന്വേഷണത്തിൽ പീഡനം നടന്നത് ഏതാണ്ട് ഒരു വർഷത്തോളം മുൻപാണെന്ന് കണ്ടെത്തി.
ഇതോടെയാണ് അന്വേഷണം ഹാഷിമിലേക്ക് എത്തുന്നത്. പെൺകുട്ടി മതപഠനശാലയിൽ എത്തുന്നതിന് മുൻപായിരുന്നു സംഭവം. ഹാഷിം പൂന്തുറ സ്വദേശിയായതിനാൽ ഇയാളെ പൂന്തുറ പൊലീസിന് കൈമാറി. നിലവിൽ പോക്‌സോ കേസ് സംബന്ധിച്ച അന്വേഷണം പൂന്തുറ പോലീസും പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം തേടിയുള്ള അന്വേഷണം ബാലരാമപുരം പോലീസുമാണ് നടത്തുന്നത്.
Discussion about this post