ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ലോകക്രമത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്ന് അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. രാജ്യം ഏഷ്യയുടെയും ലോകത്തിന്റെയും തന്നെ പ്രധാന ഘടകമായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. നരേന്ദ്ര മോദി അധികാരത്തിലേറുന്നതിന് മുൻപത്തേക്കാൾ വളരെ വ്യത്യസ്തമാണ് ഇപ്പോൾ ഇന്ത്യയെന്നും വ്യക്തമാക്കുന്നുണ്ട്.
2013 ഉണ്ടായിരുന്നതിൽ നിന്ന് വളരെയധികം വ്യത്യസ്തമാണ് ഇന്നത്തെ ഇന്ത്യ. 10 വർഷത്തെ കാലയളവിനിടയിൽ വിപണിയിൽ വലിയ തോതിലുള്ള ഗുണപരമായ മാറ്റങ്ങൾ ഉണ്ടായി. മോദിയുടെ ഭരണത്തിന് കീഴിൽ ലോകക്രമത്തിൽ ഇന്ത്യ നിർണായകമായ ഇടം നേടി. 10 വർഷത്തിനിടയിലാണ് ഇത്രയധികം മാറ്റങ്ങൾ സംഭവിച്ചത്.
2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കോർപറേറ്റ് നികുതിയിൽ തുല്യത കൊണ്ടുവരികയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന് വേഗം കൈവരികയും ചെയ്തു. കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു.
ജിഡിപിയിൽ ഡിജിറ്റൽ ഇടപാടുകളുടെ വർധിച്ചുവരുന്നത് സമ്പദ് വ്യവസ്ഥയുടെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സബ്സിഡി കൈമാറ്റം, വിദേശനിക്ഷേപത്തിൽ ശ്രദ്ധകേന്ദ്രീകരിക്കൽ, കോർപറേറ്റ് ലാഭത്തിന് സർക്കാർ പിന്തുണ, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നിയമം എന്നിവയാണ് സുപ്രധാനമായി ഉണ്ടായിരിക്കുന്ന മറ്റ് മാറ്റങ്ങൾ.
കയറ്റുമതി വിപണി വിഹിതം 2031 ആകുമ്പോഴേക്കും ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ജിഡിപിയിലെ ഉൽപാദന, മൂലധന ചെലവുകളുടെ ശതമാനം തുടർച്ചയായി വർധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post