ബഹനഗർ: ഒഡീഷയിലെ ബഹനഗറിലുണ്ടായ ട്രെയിൻ അപകടത്തിന് പിന്നാലെ മഡ്ഗാവ് സ്റ്റേഷനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗോവ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങ് മാറ്റി വച്ചു. ഫ്‌ളാഗ്ഓഫ് ചടങ്ങ് റദ്ദാക്കിയതായി കൊങ്കൺ റെയിൽവേ ആണ് അറിയിച്ചത്. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാണ് ഗോവ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ളാഗ്ഓഫ് ചെയ്യാനിരുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മഡ്ഗാവ് സ്റ്റേഷനിലെത്തി പരിപാടിയിൽ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ അപകടമുണ്ടായതിന് പിന്നാലെ അശ്വിനി വൈഷ്ണവ് ഒഡീഷയിലെ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ഒഡീഷയിൽ സിഗ്‌നലിംഗ് പാളിയത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആദ്യ അപകടത്തിന് ശേഷം കൃത്യമായ സിഗ്‌നലിംഗ് നൽകാനാകാതെ വന്നതോടെ അടുത്ത ട്രെയിനും അപകടത്തിൽ പെടുകയായിരുന്നു. അപകടസമയം രണ്ട് ട്രെയിനുകളും 100 കിലോമീറ്ററിന് മുകളിൽ വേഗതയിലായിരുന്നു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികും ഇന്ന് ബഹനഗറിലെ അപകടസ്ഥലം സന്ദർശിക്കും. ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറിഞ്ഞ ട്രെയിനുകൾക്കുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടോ എന്നത് അറിയാനുള്ള പരിശോധന ഇപ്പോഴും തുടരുകയാണ്. എൻടിആർഎഫും വ്യോമസനേയും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. പ്രദേശത്ത് 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ച് വിട്ടിരിക്കുകയാണ്.
Discussion about this post