ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം വട്ടവും മോദി സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങൾ മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ല. താൻ ഉടൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗഡ്കരിയുടെ പരാമർശം.
കേന്ദ്രസർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികാരം നേടിയെടുക്കുകയാണ് ഇതിലൂടെ ഇവർ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് വ്യാമോഹമാണ്. അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദി സർക്കാർ വിജയിക്കും. തുടർച്ചയായ മൂന്നാം വർഷവും മോദി സർക്കാർ തന്നെ അധികാരത്തിൽവരുമെന്നും ഗഡ്കരി വ്യക്തമാക്കി.
മോദി സർക്കാരിന്റെ വികസനവും നയങ്ങളും ജനങ്ങളിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോൺഗ്രസിന് 60 വർഷക്കാലം ഭരിക്കാൻ അവസരം ലഭിച്ചു. എന്നിട്ടും ഇവരെ കൊണ്ട് സാധിക്കാത്ത കാര്യങ്ങളാണ് രാജ്യത്ത് കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ മോദി സർക്കാർ നടപ്പിലാക്കിയത്. ഇന്ന് ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ കുതിക്കുകയാണ്. മോദി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് സത്യമല്ല. രാഷ്ട്രീയം എന്നാൽ അധികാരം അല്ല. അത് ഒരു സാമൂഹ്യ പ്രവർത്തനം ആണ്. അത് അവസാനിപ്പിക്കാൻ താൻ ഒരുക്കമല്ല. രാഷ്ട്രീയത്തിൽ തുടരുമെന്നും ഗഡ്കരി പറഞ്ഞു.
Discussion about this post