നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും 1000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഒഡീഷയിലെ ട്രെയിൻ അപകടം ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. അടുത്ത പാളത്തിലൂടെ വന്ന യശ്വന്ത്പൂർ ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റിയ കോറമാൻഡലിന്റെ ബോഗികളിൽ ഇടിച്ചുകയറി. അതോടെ ആ ട്രെയിനും പാളം തെറ്റി. തുടർന്ന് മൂന്നാമത്തെ ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും പാളം തെറ്റിയ ബോഗികളിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപകടത്തിൽ ഇതുവരെ മുന്നൂറോളം പേർ മരിച്ചു. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യം ഇനയും ഉയരാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഒരേ സമയം മൂന്ന് ട്രെയിനുകൾ അപകടത്തിൽ പെടുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമാണ്.
ലോകത്തെ തന്നെ ഏറ്റവും വലിയ ട്രെയിൻ ഗതാഗത സംവിധാനമുള്ള ഇന്ത്യയിൽ നിരവധി അപകടങ്ങൾക്കും തുടർന്നുണ്ടായ മരണങ്ങൾക്കും ഇതിന് മുൻപും രാജ്യം സാക്ഷിയായിട്ടുണ്ട്. രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു ധനുഷ്‌കോടി ട്രെയിൻ അപകടം. 1964 ഡിസംബർ 23 നാണ് ധനുഷ്‌കോടിയെ ആകെ വിഴുങ്ങിയ ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ ട്രെയിൻ ഒലിച്ചുപോയത്. രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമായിരുന്നു അത്. 126 ഓളം പേരാണ് അന്ന് അപകടത്തിൽ മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
1981, ജൂൺ ആറിനാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടം നടന്നത്. ബീഹാറിൽ പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ പാസഞ്ചർ ട്രെയിൻ ഭാഗമതി നദിയിലേക്ക് വീണായിരുന്നു അപകടം. ദുരന്തത്തിൽ അന്ന് 750 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
1988 ജൂലൈ 8നാണ് പെരുമൺ ദുരന്തം നടന്നത്. അഷ്ടമുടി കായലിലെ പെരുമൺ പാലത്തിലൂടെ സഞ്ചരിച്ച ട്രെയിൻ പാളം തെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 105 പേരാണ് അന്ന് മരിച്ചത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ട്രെയിൻ അപകടമായിരുന്നു അത്.
1995, ഓഗസ്റ്റ് 20 ന് പുരുഷോത്തം എക്‌സ്പ്രസ് നിർത്തിയിട്ടിരുന്ന കാളിന്ദി എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറി. യുപിയിലെ ഫിറോസാബാദിൽ വെച്ച് നടന്ന അപകടത്തിൽ അന്ന് 305 പേർ മരിച്ചു.
1998 നവംബർ 26 നാണ് രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ട്രെയിൻ അപകടമുണ്ടായത്. ഒഡീഷയിലുണ്ടായ അപകടത്തോട് സാമ്യമുള്ള ഒരപകടമായിരുന്നു ഇത്. ജമ്മു താവി-സീൽദ എക്‌സ്പ്രസ് ഫ്രണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖന്നയിൽ വെച്ച് നടന്ന അപകടത്തിൽ അന്ന് 212 പേരാണ് മരിച്ചത്.
തൊട്ടടുത്ത വർഷം, 1999 ഓഗസ്റ്റ് 2 നാണ് ഗൈസാൽ ട്രെയിൻ ദുരന്തം നടന്നത്. കതിഹാർ ഡിവിഷനിലെ ഗൈസാൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അവധ് അസം എസ്‌ക്പ്രസിലേക്ക് ബ്രഹ്മപുത്ര മെയിൽ ഇടിച്ചുകയറി. അപകടത്തിൽ ബിഎസ്എഫ്, സിആർപിഎഫ് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 285 ലേറെ പേർ മരിക്കുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2002 സെപ്റ്റംബറിൽ റാഫിഗഞ്ചിലെ ധാവെ നദിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഹൗറ രാജധാനി എക്സ്പ്രസ് അപകടത്തിൽ പെട്ടത്. ട്രെയിനിന്റെ പാളം തെറ്റിയതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ 140 ലധികം മരണമുണ്ടായി. തീവ്രവാദ സംഘടനകളാണ് അപകടത്തിന് കാരണമായത് എന്ന ആരോപണങ്ങളും ഉയർന്നിരുന്നു.
2010 മെയ് 28 ന് ജ്ഞാനേശ്വരി എക്‌സ്പ്രസ് പശ്ചിമ ബംഗാളിലെ ജാർഗ്രാമിൽ വെച്ച് പാളം തെറ്റി. ഇതിലേക്ക് ഗുഡ്‌സ് ട്രെയിൻ ഇടിച്ചുകയറി 170 പേരാണ് മരിച്ചത്. കമ്യൂണിസ്റ്റ് ഭീകരരുടെ ആസൂത്രിത ആക്രമണമാണ് അപകടത്തിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്.
2016 നവംബർ 20 ന് പുഖ്രായനിൽ വെച്ച് ഇൻഡോർ-രാജേന്ദ്ര നഗർ എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തിൽ 152 പേർ മരിക്കുകയും 260 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാൺപൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് അകടം നടന്നത്.
Discussion about this post