ചണ്ഡീഗഡ്: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. സിഖ് നിഹാംഗ് വിഭാഗത്തിൽപ്പെട്ട യുവാവാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ ക്ഷേത്രത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കി പോലീസ് സ്‌റ്റേഷനിലേക്ക് ഫോൺ ചെയ്തത്.
മൂന്ന് ബോംബുകൾ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ആയിരുന്നു ഇയാളുടെ ഭീഷണി. ഉടനെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ ബോംബ് കണ്ടെടുക്കാൻ കഴിഞ്ഞില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.
ഉടനെ പോലീസ് കോൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിൽ നിന്നും യുവാവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പോലീസുകാരെ കബളിപ്പിക്കാനായാണ് വ്യാജ ഭീഷണി മുഴക്കിയത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്.
അടുത്തിടെ സുവർണ ക്ഷേത്രത്തിന് സമീപം തുടർച്ചയായി സ്‌ഫോടനങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു ബോംബ് ഭീഷണി ലഭിച്ചത്.
Discussion about this post