ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ ദുരന്തത്തിൽ 261 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനം അറിയിച്ച് ലോകനേതാക്കൾ. ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പറഞ്ഞു.
”ഒഡീഷയിൽ നടന്ന ട്രെയിൻ അപകടത്തിൽ നിരവധി ജീവനുകൾ പൊലിയുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഏറെ ദുഃഖിതനാണ്. ജപ്പാൻ സർക്കാരിന്റെ ജനങ്ങളുടെയും പേരിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു” ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു.
ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് അനുശോചന സന്ദേശം അയച്ചു. ‘ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ വിലപ്പെട്ട നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്. മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കും,’ ഹയാഷി പറഞ്ഞു.
രാജ്യ ദുഃഖത്തിലാണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കാനഡ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്ര്‌റിൻ ട്രൂഡോ പറഞ്ഞു.
”ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും എന്റെ ഹൃദയം തകർക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം അയയ്ക്കുന്നു. പരിക്കേറ്റവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത്, കാനഡയിലെ ജനങ്ങൾ ഇന്ത്യൻ ജനതയ്ക്കൊപ്പം നിൽക്കുന്നു,” ട്രൂഡോ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലേക്ക് നാല് ദിവസത്തെ സന്ദർശനത്തിന് എത്തിയ നേപ്പാൾ പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തി. ‘’ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ നിരവധി് ജീവനുകൾ നഷ്ടപ്പെട്ടതിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജിക്കും സർക്കാരിനും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അനുശോചനം അറിയിക്കുന്നു.” അദ്ദേഹം കുറിച്ചു.
ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്രി, ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ്, ഇറ്റലി ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനി, യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി എന്നിവരും അനുശോചനം അറിയിച്ചു.
Discussion about this post