ബലാസോർ; ഇത് രാഷ്ട്രീയം കളിക്കാനുളള സമയമല്ലെന്നും അപകടം വരുത്തിയ റെയിൽ ട്രാക്കിന്റെ പുനസ്ഥാപനം എത്രയും വേഗം പൂർത്തിയാക്കുന്നതിലും മറ്റ് പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിന് പിന്നാലെ ഒഡീഷയിലെത്തി രക്ഷാപ്രവർത്തനത്തിന് ഉൾപ്പെടെ നേതൃത്വം നൽകിയ അദ്ദേഹം പ്രതിപക്ഷത്തിന്റെ രാജി ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു.
അപകടത്തിൽപെട്ട ബോഗികൾ ട്രാക്കിൽ നിന്ന് നീക്കുന്നതിനും പാളങ്ങൾ പുനസ്ഥാപിക്കുന്നതിലുമുൾപ്പെടെ അശ്വിനി വൈഷ്ണവിന്റെ മേൽനോട്ടത്തിലാണ് ദുരന്തമുഖത്തെ ഓരോ നടപടികളും റെയിൽവേ നീക്കുന്നത്. 280 ലധികം പേർ മരിക്കുകയും 800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽമന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷത്തെ ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അശ്വനി വൈഷ്ണവിന്റെ പ്രതികരണം.
ഇന്നലെ ദുരന്ത വാർത്ത അറിഞ്ഞതിന് പിന്നാലെ തന്നെ അശ്വിനി വൈഷ്ണവ് റെയിൽവേ ഉദ്യോഗസ്ഥരെയും ബലാസോർ ജില്ലാ അധികൃതരെയും ഒഡീഷ മുഖ്യമന്ത്രിയെയും ഉൾപ്പെടെ ബന്ധപ്പെടുകയും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. രാവിലെ അപകടസ്ഥലം സന്ദർശിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മരണസംഖ്യ 500 ലെത്തിയതായി പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ഉൾപ്പെടെയുളളവരാണ് രക്ഷാപ്രവർത്തനം പൂർത്തിയാകും മുൻപ് തന്നെ റെയിൽവേ മന്ത്രിയെ പഴിചാരി രംഗത്തെത്തിയത്.
ബംഗലൂരു – ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും ഷാലിമാർ -ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസും ചരക്കുതീവണ്ടിയുമാണ് അപകടത്തിൽപെട്ടത്. അപകടത്തിന്റെ യഥാർത്ഥ കാരണം പുറത്തുവന്നിട്ടില്ല. സിഗ്നലിംഗിലെ തകരാർ ഉൾപ്പെടെ അപകടത്തിന് കാരണമായെന്നാണ് റെയിൽവേ സാങ്കേതിക വിദഗ്ധർ നൽകുന്ന വിവരം.
Discussion about this post