ജയ്പൂർ : മക്കളെ ഡ്രമ്മിൽ ഇട്ട് അടച്ച് യുവതി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. ജേതാ റാമിന്റെ ഭാര്യ ഊർമിളയാണ് മക്കളായ ഭാവ്‌ന(8), വിക്രം(5), വിമല(3), മനീഷ(2) എന്നിവരെ ഡ്രമ്മിൽ അടച്ചിട്ട ശേഷം തൂങ്ങിമരിച്ചത്. അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസ് എത്തി മൃതദേഹങ്ങൾ കല്യാൺപുരിലെ മോർച്ചറിയിലേക്ക് മാറ്റി.
ഭർത്താവ് പുറത്ത് പോയ നേരത്താണ് ഇവർ ആത്മഹത്യ ചെയ്തത്. എന്നും കളിക്കാനെത്തുന്ന കുട്ടികളെ വൈകുന്നേരമായിട്ടും കാണാതായതോടെ സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ എത്തി അന്വേഷിക്കുകയായിരുന്നു. ഊർമിളയെ വീടിന് സമീപത്തുള്ള തൊഴുത്തിന് മുൻവശത്ത് തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കുട്ടികൾ നാല് പേരെയും ഡ്രമ്മിൽ അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
എന്നാൽ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരപീഡനമാണെന്ന് ഊർമിളയുടെ കുടുംബം ആരോപിച്ചു. സ്ത്രീധനം നൽകാത്തതിന് ഊർമിളയെ ഭർത്താവി നിരന്തരം പീഡിപ്പിച്ചിരുരുന്നുവെന്നും കുടുംബം പറഞ്ഞു. ”അയാൾ അവളെയും കുഞ്ഞുങ്ങളെയും കൊന്നതാണ്. കൃത്യമായ അന്വേഷണം നടത്തി ജേതാ റാമിന് ശിക്ഷ വാങ്ങിക്കൊടുക്കണം” ഊർമിളയുടെ അമ്മാവൻ പറഞ്ഞു.












