കമ്പം: ജനവാസമേഖലയിൽ ഇറങ്ങി പരിഭ്രാന്തി ഉണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ വിദഗ്ധ പരിശോധന നടത്തും. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി തൃപ്തികരമല്ലെന്നും ഈ അവസ്ഥയിൽ വനത്തിനുള്ളിൽ തുറന്നുവിടാനാകില്ലെന്നും തമിഴ്‌നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആവശ്യമെങ്കിൽ അരിക്കൊമ്പന് കോതയാർ ആന സംരക്ഷണകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകും. മയക്കുവെടി ഏറ്റതിന് പിന്നാലെ കഴിഞ്ഞ ഒരു ദിവസത്തിലേറെയായി അരിക്കൊമ്പൻ ആനിമൽ ആംബുലൻസിൽ തന്നെ തുടരുകയാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അരിക്കൊമ്പനെ കളക്കാട്-മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിച്ചത്. കടുവാസങ്കേതത്തിനുള്ളിലെ മണിമുത്താർ വനത്തിൽ തുറന്നുവിടാനായിരുന്നു നീക്കം.
അതേസമയം അരിക്കൊമ്പനെ കാട്ടിൽ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. കേസ് പരിഗണിയ്ക്കുന്നത് വരെ വനംവകുപ്പിന്റെ സംരക്ഷണയിൽ ആനയെ സൂക്ഷിക്കണമെന്ന് ഇന്നലെ കോടതി നിർദേശിച്ചിരുന്നു. നിലവിലെ അവസ്ഥയിൽ കാട്ടിലേക്കയച്ചാൽ ആന അതിജീവിക്കില്ലെന്നാണ് റബേക്കയുടെ ഹർജിയിൽ പറയുന്നത്.
Discussion about this post