ചെന്നൈ; അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി പ്രശസ്തിക്ക് വേണ്ടിയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. കൊച്ചിക്കാരിയായ റബേക്ക ജോർജ്ജ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാൻ കോടതിക്ക് കഴിയില്ലെന്നും ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുരെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹർജി കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ജസ്റ്റീസുമാരായ കെ സുബ്രഹ്മണ്യൻ, വിക്ടോറിയ ഗൗരി എന്നിവരാണ് ഹർജി പരിഗണിച്ചത്. ഇന്നലെ ഈ ഹർജി പരിഗണിച്ച കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടരുതെന്ന് ആദ്യം ഉത്തരവിട്ടിരുന്നു. എന്നാൽ തമിഴ്‌നാട് സർക്കാർ കാര്യങ്ങൾ ബോധിപ്പിച്ചതോടെ വൈകുന്നേരത്തോടെ ഉത്തരവിൽ ഇളവ് നൽകി.
അരിക്കൊമ്പനെ അജ്ഞാത സ്ഥലത്ത് തുറന്നുവിടുന്നതിന് പകരം ആനയ്ക്ക് പരിചിതമായ കേരളത്തിലെ മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിന്റെ അതിർത്തിയിലുളള വനങ്ങളിലേക്ക് മാറ്റണമെന്ന് ആയിരുന്നു ആവശ്യം.
ചിന്നക്കനാലിൽ ജനജീവിതത്തിന് ഭീഷണിയായതിനെ തുടർന്നാണ് അരിക്കൊമ്പനെ പെരിയാർ കടുവാസങ്കേതത്തിലേക്ക് കൊണ്ടുവിട്ടത്. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം ഇവിടെ നിന്നും കമ്പം ടൗണിലേക്ക് എത്തിയ ആന ഒരു ദിവസം മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തേനിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി പുലർച്ചെ മുത്തുക്കുളി വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടത്. ഇതിനിടയിലായിരുന്നു റബേക്ക ജോർജ്ജിന്റെ ഹർജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ആനയെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകൻ ഗോപാലും ഹർജി നൽകിയിരുന്നു.
Discussion about this post