തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളത്. ഇവിടങ്ങളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ജില്ലകളിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെയും രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും താരതമ്യേന ശക്തമായ മഴയാണ് ലഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് നിലവിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ബിപോർജോ ചുഴലിക്കാറ്റായി മാറും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 08 മുതൽ 1.4 മീറ്റർവരെ തിരമാല ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ചവരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Discussion about this post