തിരുവനന്തപുരം: അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു അതി തീവ്ര ന്യൂനമർദ്ദം കൂടുതൽ കരുത്താർജ്ജിച്ച് ചുഴലിക്കാറ്റായി മാറിയത്. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്തുടനീളം ശക്തമായ മഴ ലഭിക്കും.
നിലവിൽ വടക്ക് ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. മദ്ധ്യകിഴക്കൻ അറബിക്കടലിൽ എത്തുമ്പോൾ ബിപോർജോയ് വീണ്ടും ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറും. 24 മണിക്കൂറിനുള്ളിലാകും ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. അതിതീവ്ര ചുഴലിക്കാറ്റാകുന്ന ബിപോർജോപിന്നീടുള്ള മണിക്കൂറുകളിൽ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റും, വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുകയും ചെയ്യും.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാദ്ധ്യതയുള്ളത്. മഴയ്ക്ക് താരതമ്യേന ശക്തികൂടുതൽ ആയിരിക്കും. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ന് രണ്ട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് ഉള്ളത്. അതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കടൽ ക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
Discussion about this post