എറണാകുളം: അദ്ധ്യാപക നിയമനത്തിന് വേണ്ടി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ കേസ് അന്വേഷണം അഗളി പോലീസിന്. സംഭവം നടന്ന സ്ഥലം അഗളി ആയതിനാലാണ് കേസ് അന്വേഷണം അഗളി പോലീസിന് കൈമാറുന്നതെന്ന് കൊച്ചി പോലീസ് അറിയിച്ചു. അതേസമയം കൊച്ചി പോലീസ് മഹാരാജാസ് കോളേജിൽ എത്തി പ്രിൻസിപ്പാളിന്റെ മൊഴിയെടുത്തു.
പൂർവ്വ വിദ്യാർത്ഥിനിയും കേസിലെ പ്രതിയുമായ വിദ്യയ്ക്ക് കോളേജിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിരുന്നോ എന്ന് പോലീസിന് സംശയം ഉണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് കോളേജിൽ എത്തിയത്. എന്നാൽ വിദ്യയ്ക്ക് കോളേജിന്റെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് പ്രിൻസിപ്പാൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ വിദ്യയ്‌ക്കെതിരെ പരാതി നൽകാനാണ് കോളേജിന്റെ തീരുമാനം.
മഹാരാജാസ് കോളേജിൽ 2018 മുതൽ 2021 വരെ താത്കാലിക അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന വ്യാജ സർട്ടിഫിക്കേറ്റാണ് വിദ്യ ചമച്ചത്. അട്ടപ്പാടി ഗവ. കോളേജിൽ നിയമനത്തിനായി ഈ രേഖ വിദ്യ ഹാജരാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംശയം അദ്ധ്യാപകർ ഇതേക്കുറിച്ച് മഹാരാജാസ് കോളേജിൽ അന്വേഷിച്ചു. എന്നാൽ വിദ്യ കോളേജിൽ ജോലി ചെയ്തിട്ടില്ലെന്ന് ആയിരുന്നു ലഭിച്ച വിവരം. ഇതോടെയാണ് വിദ്യയുടെ തട്ടിപ്പ് പുറത്തറിഞ്ഞത്.
ഇതേ വ്യാജരേഖ ഉപയോഗിച്ച് കാസർകോട് ജില്ലയിലെ കരിന്തളം ഗവൺമെന്റ് കോളേജിലും യുവതി ജോലി നേടിയിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്.
Discussion about this post