തിരുവനന്തപുരം: അറബിക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി.
ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഇരു ജില്ലകളിലും 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം എത്താൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് മദ്ധ്യ-കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിൽ വടക്ക് ദിശയിലേയ്ക്കും തുടർന്നുള്ള 3 ദിവസം വടക്ക്- വടക്ക്പടിഞ്ഞാറു ദിശയിലേയ്ക്കും സഞ്ചരിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post