ഇസ്ലാമാബാദ്: ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പുരോഗമിക്കുന്നതിനിടെ, ഏകദിന ലോകകപ്പിലെ പങ്കാളിത്തത്തിൽ പുതിയ നിർദേശവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ലോകകപ്പിൽ ഇന്ത്യക്കെതിരായ തങ്ങളുടെ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടത്താൻ തീരുമാനിക്കുന്നതെങ്കിൽ, കളിക്കാൻ തങ്ങൾക്ക് താത്പര്യമില്ല എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പിസിബി അദ്ധ്യക്ഷൻ നജം സേഥി ഇക്കാര്യം ഐസിസി അദ്ധ്യക്ഷൻ ഗ്രെഗ് ബാർക്ലേയെ അറിയിച്ചതായാണ് വിവരം.
തങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന മൂന്ന് ഇന്ത്യൻ വേദികളുടെ പേരുകളും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈ, ബംഗലൂരു, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഇന്ത്യയുമായുള്ള മത്സരമെങ്കിൽ കളിക്കാം എന്നാണ് പാകിസ്താൻ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങി ഏഷ്യാ കപ്പ് വേദി പാകിസ്താനിൽ നിന്ന് മാറ്റിയാൽ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കും എന്നാണ് പാകിസ്താൻ നേരത്തേ അറിയിച്ചിരുന്നത്. ഇക്കാര്യത്തിലാണ് പാക് ബോർഡ് പുനർവിചിന്തനം നടത്താൻ തയ്യാറായിരിക്കുന്നത്. ലോകകപ്പ് ബഹിഷ്കരിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഭാഗത്ത് നിന്നും കടുത്ത നടപടി ഉണ്ടായേക്കാമെന്ന ഭയമാണ് പാകിസ്താന്റെ നിലപാട് മാറ്റത്തിന് പിന്നിൽ എന്നാണ് സൂചന.
ഇന്ത്യയിലെ വിവിധ വേദികളിലായി, വരുന്ന ഒക്ടോബർ- നവംബർ മാസങ്ങളിലായിട്ടായിരിക്കും ഏകദിന ലോകകപ്പ് നടക്കുക. ഇത് നാലാം തവണയാണ് ഇന്ത്യ ലോകകപ്പിന് ആതിഥ്യമരുളുന്നതെങ്കിലും, മത്സരങ്ങൾ പൂർണമായും ഇന്ത്യയിൽ നടക്കുന്നത് ആദ്യമായാണ്.
അതേസമയം, ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ പോരാട്ടവും ലോകകപ്പ് ഫൈനലും അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെ നടക്കും എന്നാണ് വിവരം. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയം, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.
Discussion about this post