തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിംഗ് നിരോധനം. ഇന്ന് അർദ്ധരാത്രി മുതലാണ് മീൻ പിടിക്കുന്നതിനുള്ള വിലക്ക് നിലവിൽ വരുക. ഇതിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയ യന്ത്രവത്കൃത ബോട്ടുകൾ മടങ്ങിയെത്താൻ ആരംഭിച്ചു.
52 ദിവസത്തേക്കാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഉള്ളത്. ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനാകില്ല. ട്രോളിംഗ് നിരോധ കാലയളവ് പൂർത്തിയാകുന്നതുവരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. സംസ്ഥാനത്ത് ആകെ 3737 യന്ത്രവത്കൃത ബോട്ടുണ്ടെന്നാണ് കണക്കുകൾ. ട്രോളിംഗ് നിരോധനം ആരംഭിച്ചതോട് കൂടി ഇതിലെ മത്സ്യത്തൊഴിലാളികൾ മറ്റ് ജോലികൾക്ക് പോകും. ജൂലൈ 31 നാണ് ട്രോളിംഗ് നിരോധനം അവസാനിക്കുക.
ട്രോളിംഗ് ആരംഭിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരള തീരത്തെത്തി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ തിരികെ മടങ്ങിയിട്ടുണ്ട്. രണ്ട് ആഴ്ചത്തേക്കായി ബോട്ടുമായി കടലിൽ പോയവർ നിർദ്ദേശം ലഭിച്ചതിന് പിന്നാലെ തീരങ്ങളിലേക്ക് മടങ്ങിയെത്താൻ ആരംഭിച്ചു. ചെറുവള്ളങ്ങളിൽ മീൻ പിടിച്ചും മറ്റ് ജോലികൾ ചെയ്തുമാകും ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിലാളികൾ ഉപജീവനം നടത്തുക. സാധാരണയായി ബോട്ടിന്റെയും വലയുടെയുമെല്ലാം അറ്റകുറ്റപ്പണികൾ നടത്തുന്ന സമയം കൂടിയാണ് ഇത്.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. 1989 മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നടപ്പിലാക്കാൻ ആരംഭിച്ചത്.
Discussion about this post