മലപ്പുറം: മൂക്കിനുള്ളിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ആറു വയസ്സുകാരിയുടെ പല്ലുകൾ പറിച്ച് മാറ്റിയതായി പരാതി. മലപ്പുറം കാളികാവ് സ്വദേശി വൈദ്യര് ഹൗസിൽ മുഹമ്മദ് മുഫീദ ദമ്പതിമാരുടെ മകൾ 6 വയസുള്ള ഫൻഹാ മെഹറിനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥാ കാരണം വായുടെ മുകൾ നിരയിലെ രണ്ട് മുൻ പല്ലുകൾ നഷ്ടമായത്.
വ്യാഴാഴ്ച രാവിലെയാണ് കോഴിക്കോട് മലാപറമ്പ് എംഇഎസ് മെഡിക്കൽ കോളേജിൽ വച്ച് കുട്ടിയെ മൂക്കിലെ ദശ നീക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കുട്ടിയുടെ മുകൾ നിരയിലെ രണ്ട് പ്രധാന പല്ലുകൾ നഷ്ടമായതായി രക്ഷിതാക്കൾ ശ്രദ്ധിച്ചത്. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതരോട് ആരാഞ്ഞപ്പോൾ ഗൗരവത്തിൽ അല്ല എടുത്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകൾക്കുശേഷം കുട്ടിയുടെ പല്ലുകൾ ആശുപത്രി അധികൃതർ രക്ഷിതാക്കളെ ഏൽപ്പിച്ചു. അപ്പോഴേക്കും പല്ലു പറിച്ചെടുത്ത് ആറുമണിക്കൂർ കഴിഞ്ഞിരുന്നു. ഒടുവിൽ വെള്ളിയാഴ്ച കുട്ടിയുടെ പല്ലുകൾ തിരികെ ഉറപ്പിക്കാൻ നടപടി ഉണ്ടായത്. ഇത്രയും സമയത്തിന് ശേഷം രണ്ടാമത് പല്ല് പിടിപ്പിച്ചാലും അത് ഉറയ്ക്കണമെന്നില്ലെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞതായും രക്ഷിതാക്കൾ പറഞ്ഞു.
ഒരിക്കൽ പറിഞ്ഞ് വന്ന പല്ലുകളാണിവ ഇവ എന്നതു കൊണ്ട് കുട്ടിയുടെ ഭാവി ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടായതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.രക്ഷിതാക്കൾ ചൈൽഡ് ലൈനിനും പോലീസിനും പരാതി നൽകി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.
Discussion about this post