അഹമ്മദാബാദ്: അമേരിക്കൻ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചും പരിഹസിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വേനൽ ചൂട് സഹിക്കാൻ വയ്യാത്തതുകൊണ്ടാണ് രാഹുൽ അമേരിക്കയിലേക്ക് പോയത്. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്ന വ്യക്തികൾ അന്യ രാജ്യത്ത് പോയി വിമർശങ്ങൾ ഉന്നയിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിൽ ബിജെപി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ചൂടിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് രാഹുൽ ഇടയ്ക്കിടെ വിദേശത്തേക്ക് പോകുന്നത്. അവിടെയെത്തിയിട്ടോ രാജ്യത്തെ വിമർശിക്കും. ഇക്കാര്യത്തിൽ രാഹുൽ സ്വന്തം പൂർവ്വികരെ കണ്ട് പഠിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അമിത് ഷാ പറഞ്ഞു.
ഒരു യഥാർത്ഥ രാജ്യസ്‌നേഹി സ്വന്തം രാജ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ അതിനുള്ളിൽ തന്നെയാണ് ചർച്ച ചെയ്യുക. ഒരിക്കലും ഒരു ഇന്ത്യക്കാരൻ ഇന്ത്യയെ സംബന്ധിച്ച കാര്യങ്ങൾ വിദേശത്ത് പോയി സംസാരിക്കാറില്ല. ഇത് ഒരു രാഷ്ട്രീയക്കാരനും ഭൂഷണവുമല്ല. നിങ്ങളെ ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നകാര്യം മറക്കരുതെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ഗുജറാത്തിൽ റാലി സംഘടിപ്പിച്ചത്.
വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ ആഴ്ചയാണ് രാഹുൽ അമേരിക്കയിലേക്ക് പോയത്. അവിടെയെത്തിയ രാഹുൽ നിരന്തരം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ആണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ കർണാടകയിൽ ബിജെപിയെ തോൽപ്പിച്ചത് കോൺഗ്രസ് അല്ല ജനങ്ങൾ ആണെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രാഹുലിനെതിരെ അമിത് ഷാ രംഗത്ത് എത്തിയത്.
Discussion about this post