ന്യൂയോർക്ക്: ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം തുടർച്ചയായി 2500 ദിവസം മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ‘ചരിത്ര പുരുഷൻ’ ആണ് പിണറായി വിജയനെന്ന് എംവി നികേഷ് കുമാർ. സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ലോക കേരളസഭ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ടൈംസ് സ്‌ക്വയറിൽ നടത്തിയ പൊതുസമ്മേളനത്തിലെ അവതാരകൻ നികേഷ് കുമാർ ആയിരുന്നു. വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിച്ചതിന് പിന്നാലെയായിരുന്നു നികേഷിന്റെ പരാമർശം.
നേരത്തെ മുഖ്യമന്ത്രിയെ പ്രസംഗത്തിനായി വേദിയിലേക്ക് ക്ഷണിക്കുമ്പോഴും ആലങ്കാരികമായി എംവി നികേഷ് കുമാർ അദ്ദേഹത്തെ വാനോളം പുകഴ്ത്തി. ‘അകം കേരള’ത്തിന്റെ വികസന പ്രക്രിയയിൽ ‘പുറം കേരള’ത്തെ പങ്കാളിയാക്കുന്ന ലോക കേരള സഭയുടെ ബുദ്ധികേന്ദ്രമെന്നും എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തുന്ന വികസന മന്ത്രത്തിലൂടെ ‘ലോക’ത്തിന് ബദൽമാതൃക സമ്മാനിച്ച ഭരണാധികാരിയെന്നും ഉൾപ്പെടെയായിരുന്നു നികേഷിന്റെ വാക്കുകൾ.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും കരുത്തനായ സംഘടനാ നേതാവിൽ നിന്ന് കേരള വികസനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് മഹാമാരികളും പ്രളയങ്ങളും വെല്ലുവിളികളെ ബാധിച്ചപ്പോൾ അതിനോട് യുദ്ധം ചെയ്ത ഭരണാധികാരിയെന്നും കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പ്രവാസിയെ പങ്കാളിയാക്കുന്ന വിപ്ലവകരമായ മുന്നേറ്റം സാദ്ധ്യമാക്കുന്ന ജനനായകനെന്നും തുടങ്ങി വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതായിരുന്നു നികേഷിന്റെ വിശേഷണങ്ങൾ. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മുന്നേറ്റത്തിൽ പിണറായിയുടെ കാലം എഴുതി ചേർക്കപ്പെടുന്നത് തങ്കലിപികളിലാണെന്ന് കൂട്ടിച്ചേർക്കാനും മറന്നില്ല.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സർപ്രൈസ് കേക്ക് കട്ടിംഗും പരിപാടിയിൽ ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയാണ് കേക്ക് മുറിച്ചത്.
Discussion about this post