റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. കൻകർ ജില്ലയിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വളഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
12 മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജില്ലയിലെ വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഉദ്യോഗസ്ഥരെ കണ്ട ഭീകരർ രക്ഷപ്പെടുന്നതിനായി ഇവർക്ക് നേരെ വെടിയുതിർത്തു. ഇതോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
പ്രദേശത്ത് നിന്നും ഇപ്പോഴും വെടിയൊച്ചകൾ കേൾക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ഥലത്തേക്ക് കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ ഉടൻ എത്തും. സംസ്ഥാനത്തെ കമ്യൂണിസ്റ്റ് ഭീകര ബാധിത ജില്ലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കൻകർ.
അതേസമയം ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ സുരക്ഷാ സേന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിജാപൂരിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഏറ്റുമുട്ടലും ഉണ്ടായിരുന്നു.










