എറണാകുളം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് ഏർപ്പെടുത്തി. ജനങ്ങളോട് ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
ഒൻപത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റ് അഞ്ച് ജില്ലകളിലെയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെയും സമാന സാഹചര്യം സംസ്ഥാനത്ത് തുടരും. ഈ സാഹചര്യത്തിൽ നാളെയും ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്.
അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപോർജോയ് ചുഴലിക്കാറ്റ് ആണ് കാലവർഷത്തെ സ്വാധീനിച്ചിട്ടുള്ളത്. നിലവിൽ അതിശക്ത ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് ഗുജറാത്ത് തീരം ലക്ഷ്യമിട്ടാണ് സഞ്ചരിക്കുന്നത്.
Discussion about this post