പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് തയ്യാറാക്കി എസ്എഫ്‌ഐ നേതാവ് ജോലി തട്ടാൻ ശ്രമിച്ച കേസ് പോലീസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. അട്ടപ്പാടി കോളേജിൽ വിദ്യയെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങളിൽ പോലീസും കോളേജ് അധികൃതരും പറയുന്നത് രണ്ട് കാര്യങ്ങളാണ് നിലവിലെ ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. വിദ്യ എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെന്ന് കോളേജ് അധികൃതർ ആവർത്തിക്കുമ്പോൾ ഇല്ലെന്നാണ് പോലീസ് വാദം.
കോളേജ് അധികൃതർ പരാതി നൽകിയതിന് പിന്നാലെ വിശദമായ അന്വേഷണത്തിനായി പോലീസ് അട്ടപ്പാടി കോളേജിൽ എത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. വിദ്യ കോളേജിൽ എത്തിയ കാര്യവും നൽകിയ രേഖകൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ഈ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചത്. എന്നാൽ ഇതിന് പിന്നാലെ വിദ്യ കോളേജിൽ എത്തിയ ദൃശ്യങ്ങൾ ഇല്ലെന്ന് പോലീസ് പറയുകയായിരുന്നു. ആറ് ദിവസത്തെ ബാക്ക് അപ്പ് മാത്രമാണ് ക്യാമറയിൽ ഉള്ളതെന്നും, അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ വിദ്യയെ ചോദ്യം ചെയ്യണം എന്നും പോലീസ് പറഞ്ഞിരുന്നു.
എന്നാൽ ഈ വാദം തള്ളി ഉടൻ തന്നെ പ്രിൻസിപ്പാൾ രംഗത്ത് എത്തി. 22 ദിവസത്തെ സിസിടിവി ബാക്ക് അപ്പ് ഉണ്ടെന്നും, വിദ്യയുടെ ദൃശ്യങ്ങൾ ഉണ്ടെന്നുമാണ് പ്രിൻസിപ്പാൾ ഉറപ്പിച്ച് പറയുന്നത്. ഇതോടെയാണ് കേസ് അട്ടിമറിയ്ക്കാൻ പോലീസ് ശ്രമിക്കന്നുവെന്ന തരത്തിലുള്ള ആക്ഷേപത്തിന് കാരണം ആയത്.
Discussion about this post