കൊച്ചി; കേരളത്തിലെ പോലെ മാദ്ധ്യമങ്ങളെ ഉപദ്രവിക്കുന്ന അവസ്ഥ കേന്ദ്രത്തിലില്ലെന്ന് റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ. ഏഷ്യാനെറ്റ് ചാനലിൻറെ ന്യൂസ് ഹവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് കെമാൽ പാഷയുടെ പ്രതികരണം.
കേരളത്തിലെ പോലെ മാദ്ധ്യമങ്ങളെ ഉപദ്രവിക്കുന്ന ചട്ടക്കൂട് വേറെ എവിടെയെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അത് യോഗി ഭരിക്കുന്ന ഉത്തർ പ്രദേശിൽ പോലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു കെമാൽ പാഷയുടെ വാക്കുകൾ. കേന്ദ്രസർക്കാർ മാദ്ധ്യമങ്ങളെ വേട്ടായാടുന്നു എന്ന വ്യാഖ്യാനമാണല്ലോ സിപിഎം നടത്തുന്നത്. മാദ്ധ്യമങ്ങളെ അടിച്ചമർത്തുന്നു, മാദ്ധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു, മാദ്ധ്യപ്രവർത്തനത്തിന് മേൽ കുതിരകയറ്റം നടത്തുന്നു എന്നൊക്കെ വ്യാഖ്യാനിച്ചാണല്ലോ അതിനെ എതിർത്ത് സംസാരിക്കുന്നത്. കേരളത്തിലെ പോലെ അവിടെ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നതെന്നും കെമാൽ പാഷ പറഞ്ഞു.
എം വി വിഗോവിന്ദൻറെ പ്രതികരണമാണ് തന്നെ അത്ഭുതപ്പെടുത്തിയത്. ആ ധാർഷ്ട്യം കേരളം ഭരിക്കുന്ന ഒരു ഉത്തരവാദിത്വപ്പെട്ട പാർട്ടിയുടെ അമരക്കാരൻറെ വാക്കുകളാണ്. ഇത് എന്തൊരു ധാർഷ്ട്യമാണെന്നും കെമാൽ പാഷ ചൂണ്ടിക്കാട്ടി. മാദ്ധ്യമപ്രവർത്തകരെ വേട്ടായാടുന്നു എന്ന അവസ്ഥയിലേക്കാണ് കേരളം എത്തിനിൽക്കുന്നത്.
സർക്കാർ വിരുദ്ധ പ്രസ്താവനയോ, എസ്എഫ്ഐ വിരുദ്ധ പ്രസ്താവനയോ നടത്തിയാൽ വകവരുത്തും എന്നാണ് ഒരു പാർട്ടി സെക്രട്ടറി പറയുന്നത്. കൈകാര്യം ചെയ്യും എന്നാണ് പറയുന്നത്. എങ്ങനെ വകവരുത്തും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല. അത് നേരിട്ട് വന്ന് വകവരുത്തും എന്നാണോ അതോ പോലീസിനെ ഉപയോഗിച്ച് വകവരുത്തും എന്നാണോ അതും അറിയില്ല.
അഖില നന്ദകുമാർ വാർത്താ റിപ്പോർട്ട് ചെയ്ത രീതിയിൽ ഒരു ഗൂഢാലോചനയും ഇല്ലെന്ന് ബോധമുളള ആർക്കും മനസ്സിലാവും. പക്ഷെ കേരളാ പോലീസിന് അത് മനസ്സിലാവുമെന്ന് തോന്നുന്നില്ല. വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത് മാദ്ധ്യമ ധർമ്മമാണ്. കെഎസ് യുവിൻറെ രാഷ്ട്രീയ ആരോപണമാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് അഖില നന്ദകുമാർ അത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിലെന്താണ് തെറ്റ് എന്നും കെമാൽ പാഷ ചോദിക്കുന്നു.
Discussion about this post