ന്യൂഡൽഹി: ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയ്ക്ക് നോട്ടീസ്. ദേശീയ പട്ടിക ജാതി കമ്മീഷനാണ് സംഭവത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൊമാറ്റോ സംപ്രേഷണം ചെയ്ത പരസ്യത്തിൽ ദളിതരെ അപമാനിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതി.
2001 ൽ പുറത്തിറങ്ങിയ ലഗാൻ എന്ന സിനിമയിൽ ആദിത്യ ലഖിയ അവതരിപ്പിച്ച കച്ചറ എന്ന കഥാപാത്രത്തെ മാലിന്യമായി ബന്ധപ്പെടുത്തി പരസ്യത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇതാണ് വിവാദത്തിന് കാരണമായത്. ജൂൺ അഞ്ചിന് പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് വ്യാപക വിമർശനവും പ്രതിഷേധവുമായിരുന്നു ഉയർന്നുവന്നത്. ഇതേ തുടർന്ന് സൊമാറ്റോയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് ചിലർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നോട്ടീസ് നൽകിയത്.
പരസ്യം ദളിത് വിഭാഗങ്ങളെ മനപ്പൂർവ്വം അപമാനിക്കുന്നത് ആണെന്നാണ് ഉയരുന്ന വിമർശനം. പരസ്യം ദളിതരുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ പരസ്യം പിൻവലിച്ച് സൊമാറ്റോ മാപ്പ് പറയണമെന്നും ആവശ്യമുയരുന്നുണ്ട്.
അതേസമയം സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന് ശേഷം സൊമാറ്റോയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് കമ്മീഷന്റെ പ്രതികരണം. എന്നാൽ നോട്ടീസ് ലഭിച്ചതിനെക്കുറിച്ച് സൊമാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post