മലപ്പുറം: താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പോർട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പോർട്ട് കൺസർവേറ്റർ വിവി പ്രസാദ്, ആലപ്പുഴ ചീഫ് സർവേയർ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി.
രാവിലെയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘത്തിന് ബോദ്ധ്യമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബോട്ട് ഉടമയ്ക്ക് വേണ്ടി കൺസർവേറ്റർ അനധികൃതമായി ഇടപെടൽ നടത്തിയെന്നാണ് കണ്ടെത്തൽ. സർവെയർ ബോട്ടിൽ ശരിയായ സുരക്ഷാ പരിശോധന നടത്തിയിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.
താനൂർ ബോട്ട് ദുരന്തത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബോട്ട് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ചട്ട ലംഘനങ്ങൾ നടന്നതായി വ്യക്തമായിരുന്നു. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തിയാണ് അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് എന്ന ബോട്ട് നിർമ്മിച്ചത്. ഇതിന് ലൈസൻസ് പോലും ഉണ്ടായിരുന്നില്ലെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. അനുവദനീയമായതിലും കൂടുതൽ പേരെ ബോട്ടിൽ കയറ്റിയതാണ് അപകടത്തിന് കാരണം ആയത്.
പ്രസാദിന്റെ ഇടപെടലിനെ തുടർന്നാണ് ലൈസൻസ് ഇല്ലാതെ പോലും ബോട്ട് സർവ്വീസ് നടത്തിയിരുന്നത്. ബോട്ടിന്റെ അപേക്ഷയിന്മേൽ, ഫയലുമായി ബന്ധപ്പെട്ട വിവരങ്ങൾ നാസറിന് പ്രസാദ് അയച്ചുകൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post