ചെന്നൈ: കളളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുത മന്ത്രി സെന്തിൽ ബാലാജിയുടെ ഭാര്യ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയിൽ. നോട്ടീസോ സമൻസോ നൽകാതെയാണ് അറസ്‌റ്റെന്ന് ഹർജിയിൽ പറയുന്നു. ജസ്റ്റീസുമാരായ എം സുന്ദർ, ആർ ശക്തിവേൽ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസിലും ചെന്നൈയിലെയും കാരൂരിലെയും വസതികളിലും നടത്തിയ മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ശേഷം പുലർച്ചെയാണ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. മന്ത്രിയുടെയും അനുയായികളുടെയും കേന്ദ്രങ്ങളിലുൾപ്പെടെ രണ്ടാഴ്ച മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ നാൽപതോളം കേന്ദ്രങ്ങളിലായിരുന്നു എട്ട് ദിവസങ്ങൾ നീണ്ടു നിന്ന റെയ്ഡ്.
2011 മുതൽ 2015 വരെ എഐഎഡിഎംകെ സർക്കാരിന്റെ ഭാഗമായി ഗതാഗത മന്ത്രിയായിരുന്നപ്പോൾ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന് ആയിരുന്നു സെന്തിൽ ബാലാജിക്കെതിരെ ആരോപണം ഉയർന്നത്. ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്താണ് കോഴ വാങ്ങിയത്. മെട്രോ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ടെക്‌നിക്കൽ സ്റ്റാഫ് 2018 ൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. 4.25 കോടി രൂപ വരെ ബാലാജിയും മറ്റുളളവരും ചേർന്ന് തട്ടിയെടുത്തുവെന്നും കോഴ നൽകിയ പലർക്കും ജോലി ലഭിച്ചിട്ടില്ലെന്നുമായിരുന്നു പരാതി.
2021 ജൂലൈയിലാണ് വിഷയത്തിൽ ഇഡി കേസെടുക്കുന്നത്. കാരൂരിൽ എഐഎഡിഎംകെയുടെ ശക്തനായ നേതാവായിരുന്ന സെന്തിൽ ബാലാജി 2016 ൽ ജയലളിത അന്തരിച്ച ശേഷമാണ് ഡിഎംകെയിലെത്തിയത്.
കേസിൽ പുതിയ അന്വേഷണം നടത്താൻ സംസ്ഥാന പോലീസിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കി ഇഡി അന്വേഷണം തുടരാൻ നിർദ്ദേശിക്കുകയായിരുന്നു.
Discussion about this post