തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിന്റെ അലംഭാവം കാരണം ജനജീവിതം ദുസഹമായിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.നേരത്തെ ഇറച്ചിക്കോഴിയുടെ വില 260 രൂപയിലെത്തിയെങ്കിൽ ഇപ്പോൾ പച്ചക്കറിക്ക് തീപ്പൊള്ളുന്ന വിലയാണ്. പച്ചമുളകിനും മുരിങ്ങയ്ക്കയ്ക്കും വില ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ബീൻസിനും പയറിനും വില കൂടി. ഇഞ്ചി വില ഡബിൾ സെഞ്ചുറി അടിച്ചിരിക്കുകയാണ്. തക്കാളിക്കും വെളുത്തുള്ളിക്കും, ക്യാരറ്റിനും ഉൾപ്പെടെ എല്ലാത്തിനും റെക്കോർഡ് വില വർദ്ധനവാണുണ്ടായിരിക്കുന്നത്. പിണറായി സർക്കാർ വിപണിയിൽ ഇടെപടാതെ ജനങ്ങളുടെ നടുവൊടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഹോർട്ടികോർപ്പിലും മാവേലി സ്റ്റോറുകളിലും പച്ചക്കറികൾ കിട്ടാനില്ല. സർക്കാർ കരിഞ്ചന്തക്കാരെ സഹായിക്കാൻ വേണ്ടിയാണ് പച്ചക്കറികൾ സംഭരിക്കാത്തതെന്ന് വ്യക്തമാണ്. മഴക്കാലത്ത് കേരളത്തിൽ ഭക്ഷണം കഴിക്കാൻ പോലും ജനങ്ങൾ ബുദ്ധിമുട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യത്തിനും വില ഇരട്ടിയായി കഴിഞ്ഞു. സർക്കാർ നിസംഗത തുടരുന്നത് കാരണം മത്സ്യത്തൊഴിലാളികൾ കഷ്ടപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിലക്കയറ്റം തടയാൻ സർക്കാർ ഉടൻ ഇടപെടണം. അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാരിന് ജനങ്ങളുടെ പ്രശ്‌നങ്ങൾ കാണാൻ സാധിക്കുന്നില്ല. ഇന്ധനനികുതി, വൈദ്യുതി ചാർജ്, വെള്ളക്കരം തുടങ്ങി എല്ലാത്തിനും സർക്കാർ വില വർദ്ധിപ്പിച്ചതാണ് അവശ്യ സാധനങ്ങൾക്ക് വിലകയറാൻ കാരണം. ശ്രീലങ്കയിലെയും പാകിസ്താനിലെയും അവസ്ഥയിലേക്കാണ് പിണറായി വിജയൻ കേരളത്തെയും കൊണ്ടു പോവുന്നതെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു.
Discussion about this post