ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർത്ഥിനിയെ ലണ്ടനിൽ കുത്തിക്കൊന്നു. ഹൈദരാബാദിലെ ഹയാത് നഗർ സ്വദേശിനിയായ 27 കാരി കൊന്തം തേജസ്വിനിയാണ് കൊല്ലപ്പെട്ടത്. വെംബ്ലിയിൽ നീൽഡ് ക്രെസന്റിലെ താമസ സ്ഥലത്ത് കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
കിവെൻ അന്റോണിയോ ലുറെൻസോ ഡി മൊറൈസ് എന്ന ബ്രസീലിയൻ പൗരനായ 23 കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം 23 വയസുളള മറ്റൊരാൾ കൂടി പിടിയിലായിട്ടുണ്ട്. ഇയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മൂന്ന് വർഷം മുൻപാണ് തേജസ്വിനി ലണ്ടനിലേക്ക് മാസ്റ്റർ ഡിഗ്രി പഠനത്തിനായി പോയത്. നീൽ ക്രെസന്റിന്റെ സമീപപ്രദേശമായ ഹാരോയിൽ നിന്നാണ് ബ്രസീലിയൻ പൗരനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കസ്്റ്റഡിയിലായ കാര്യം ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ലിൻഡ ബ്രാഡ്‌ലിയും സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവം ഇന്ത്യക്കാർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്നും ലിൻഡ ബ്രാഡ്‌ലി കൂട്ടിച്ചേർത്തു. ഒരാഴ്ച മുൻപ് യുവതിക്കൊപ്പം ഷെയേർഡ് അക്കൊമെഡേഷൻ രീതിയിൽ താമസിക്കാനെത്തിയതാണ് കിവെൻ അന്റോണിയോയെന്ന് തേജസ്വിനിയുടെ ബന്ധു വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തേജസ്വിനി നാട്ടിലെത്തിയിരുന്നു. ഇതിന് ശേഷം വിവാഹത്തിനായി വീണ്ടും വരാനിരിക്കുകയായിരുന്നു. താൽക്കാലിക ജോലിയും തേജസ്വിനി രാജിവെച്ചിരുന്നതായി പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post