ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ പതിവ് പൂജകൾ നടക്കുമെങ്കിലും ഭക്തർക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല. ദ്വാരകാധീഷ് ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി തത്സമയ ദർശനം ലഭ്യമാകുമെന്നും ദ്വാരകാധീഷ് ക്ഷേത്രത്തിലെ പൂജാരി മലയ് പാണ്ഡ്യ പറഞ്ഞു. ക്ഷേത്രത്തിന് പുറമെ ദ്വാരക ബസാറും അടഞ്ഞുകിടക്കും.
ഇന്ന് വൈകിട്ടോടെ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൗരാഷ്ട്ര, കച്ച് തീരത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ജക്കാവു തീരത്ത് നിന്ന് 120 കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്ഥാനം. കരയിലേക്ക് അടുക്കുന്നതോടെ മുംബൈ തീരത്ത് ഉൾപ്പെടെ വലിയ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്.
കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ഗുജറാത്ത് തീരത്തുനിന്ന് 74,343 പേരെ ഒഴിപ്പിച്ചു. 76 ട്രെയിൻ സർവീസുകളും റദ്ദാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാറ്റഗറി 3ലെ അതിതീവ്ര ചുഴലിക്കാറ്റിന്റെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിപോർജോയ് കരതൊടുമ്പോൾ മണിക്കൂറിൽ 140-150 കിലോമീറ്റർ വേഗതയുണ്ടായേക്കുമെന്നാണു മുന്നറിയിപ്പ്. മരങ്ങൾ കടപുഴകി വീഴാനും പഴയ കോൺക്രീറ്റ് കെട്ടിടങ്ങൾക്കും താൽക്കാലിക നിർമിതികൾക്കും വൻനാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Discussion about this post