തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ പുലർച്ചെ വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെ പിടിച്ച പോലീസ് നടപടിയിൽ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.വെളുപ്പിന് മൂന്നു മണിക്ക് വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഈ ചെറുപ്പക്കാരനെ പിടികൂടിയ
കേരള പോലീസിന്റെ കർത്തവ്യ ബോധത്തെ അഭിനന്ദിക്കാതെ തരമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന
ഏറ്റവും വലിയ പ്രശ്‌നക്കാരൻ ഇയാളായിരുന്നല്ലോ? കേരള പൊലീസ് ഇത്രയും തരം താണ ഒരു കാലഘട്ടം ഇന്നുവരെ ഉണ്ടായിട്ടില്ല. എ.കെ.ജി സെന്ററിന്റെ വിടുപണിക്കാരായി പോലീസ് മാറിയിരിക്കുന്നുവെന്ന് സന്ദീപ് വാചസ്പതി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കൊടും ക്രിമിനലുകൾ സംസ്ഥാനത്ത് വിഹരിക്കുകയാണ്. പെൺ കുഞ്ഞുങ്ങൾ അടക്കമുള്ള സ്ത്രീകൾ പട്ടാപ്പകൽ ആക്രമിക്കപ്പെടുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ പോലും മയക്കു മരുന്നിന് അടിമകളായി സമൂഹത്തിന് ഭീഷണിയാകുന്നു. വ്യാജ രേഖ ചമച്ച് നാടിനെ മുഴുവൻ വെല്ലുവിളിച്ച ഒരു ക്രിമിനലിന്റെ മുമ്പിൽ പോലീസ് ഏമാന്മാർ പഞ്ചപുച്ഛം അടക്കി നിൽക്കുകയാണ്. അതൊന്നും ഇവർക്ക് പ്രശ്‌നമേയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറന്മുള കോട്ട സ്വദേശിയായ അനീഷ് ഫേയ്‌സ്ബുക്കിൽ ഷെയർ ചെയ്ത (അയാൾ ഉണ്ടാക്കിയതല്ല, വാസ്തവം അറിയാതെ ഷെയർ ചെയ്തു) ഒരു പോസ്റ്റാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അത് മൂലം എ.എ റഹിം എന്ന സിപിഎം എം.പിയ്ക്ക് മാനഹാനി ഉണ്ടായി പോലും. ആ പരാതിക്ക് പരിഹാരം കാണാനാണ് വെളുപ്പിന് വീട് ചവിട്ടി തുറന്ന് ഈ ചെറുപ്പക്കാരനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പിടികൂടിയത്. 4 വയസ് പ്രായമുള്ള പെൺകുഞ്ഞിന്റെയും രോഗിയായ അമ്മയുടെയും മുന്നിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു. ഇത് കണ്ട് കുഴഞ്ഞു വീണ അമ്മ ഇപ്പൊൾ ചികിത്സയിലാണെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി.
സ്റ്റാലിൻ പിണറായിയുടെ കാലത്ത് ഇതിൽ വലിയ അത്ഭുതം ഒന്നും തോന്നേണ്ടതില്ല. ഇങ്ങനെ മാത്രമേ കമ്മ്യൂണിസ്റ്റുകൾ പെരുമാറൂ എന്നും അറിയാം. പക്ഷേ ആവിഷ്‌കാര സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ ഇനിയെങ്കിലും ചാനലിൽ വന്നിരുന്ന് പുലമ്പരുതെന്ന് എഎ റഹീം എന്ന ജനപ്രതിനിധിയോട് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
Discussion about this post