ശ്രീനഗർ: ജമ്മു കശ്മീരിൽ ലഹരി-ഭീകര സംഘങ്ങളെ തകർത്തെറിഞ്ഞ് സുരക്ഷാ സേന. രണ്ട് ജില്ലകളിലായി നടത്തിയ പരിശോധനയിൽ ഏഴ് കേന്ദ്രങ്ങളാണ് സുരക്ഷാ സേന നശിപ്പിച്ചത്. ഇവിടെ നിന്നും കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി-ഭീകര സംഘങ്ങളെ കശ്മീരിൽ നിന്നും തുടച്ച് നീക്കാനുള്ള സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളിൽ ഏറെ നിർണായകമാണ് ഈ നേട്ടം.
രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ആയിരുന്നു പരിശോധന. ഈ മാസം 11 മുതലായിരുന്നു സുരക്ഷാ സേന വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. കശ്മീരിൽ അടുത്തിടെയായി ലഹരി സംഘങ്ങളുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു വിവിധയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം 31 ന് ലഹരി വസ്തുക്കളും ആയുധങ്ങളുമായി അതിർത്തി കടക്കാനുള്ള പാക് ഭീകരരുടെ നീക്കം പോലീസ് തടഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ട് ജില്ലകളിലെയും വിവിധ ഭാഗങ്ങളിൽ ലഹരി- ഭീകര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായുള്ള വിവരങ്ങൾ ലഭിച്ചത്.
ഏഴ് കേന്ദ്രങ്ങളിൽ നിന്നുമായി 44 കിലോ ഹെറോയിൻ ആണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 200 കോടി രൂപ വിലവരുമെന്ന് സുരക്ഷാ സേന അറിയിച്ചു. ഹെറോയിന് പുറമേ പാകിസ്താൻ നിർമ്മിത മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ, പാക് കറൻസി എന്നിവയും കേന്ദ്രങ്ങളിൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ ആണ് കണ്ടെടുത്തിട്ടുള്ളത്. ഇവ കുഴിച്ചിട്ട നിലയിൽ ആയിരുന്നു. പാകിസ്താനിൽ നിന്നും വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിച്ചതാണ് ഈ ആയുധങ്ങളാണ് ഇതെന്നാണ് കരുതുന്നത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വിവിധയിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
Discussion about this post