തിരുവനന്തപുരം; സംസ്ഥാനത്ത് വൈറല്‍ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തൊട്ടാകെ മുപ്പതിനായിരത്തിലേറെ പേരാണ് പനി ബാധിച്ച് ചികിത്സ തേടിയതെന്നാണ് കണക്കുകൾ.സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടിയവരുടെ കണക്ക് കൂടി എടുക്കുമ്പോള്‍ മൂന്ന് ദിവസത്തെ രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയേക്കും.
ഓരോ ദിവസവും പതിനായിരത്തിലേറെ പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നത്. ഇന്നലെ 11,329 പേര്‍ പനിക്ക് ചികിത്സ തേടിയപ്പോള്‍ വെള്ളിയാഴ്ച 11,231 പേരും വ്യാഴാഴ്ച 11,088 പേരും പനി ബാധിച്ച് ആശുപത്രിയില്‍ എത്തി. സാധാരണ പനിക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് രോഗികള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 187 പേര്‍ക്കാണ്. 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇത് സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം രോഗികളുടെ കണക്കാണ്.
അതേ സമയം പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 3 ആയി. ഈ വര്‍ഷം ഇതുവരെ 500 പേര്‍ക്ക് എലിപ്പനി ബാധിച്ചു. ഇതില്‍ 27 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2,566 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 7 പേര്‍ മരിച്ചു. പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. പനി ക്ലിനിക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
Discussion about this post